

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ എ എസ് ഉദ്യോഗസ്ഥരുടെ പോര് മുറുകുകയാണ്. ഇതിനിടയിൽ അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരെയുള്ള പരസ്യ വിമര്‍ശനം ഇനിയും തുടരുമെന്നാവർത്തിച്ച് എൻ പ്രശാന്ത് രംഗത്തെത്തി.(N prasanth against Jayathilak)
റിസ്ക്ക് എടുത്ത് 'വിസിൽ ബ്ലോവർ' ആകുന്നത് പബ്ലിക്ക് സ്ക്രൂട്ടണി ഉണ്ടെങ്കിൽ മാത്രമേ ന്യായമായത് നടക്കുകയുള്ളുവെന്ന സമകാലിക ഗതികേട് മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹ മാധ്യമത്തിൽ അദ്ദേഹം കുറിച്ചത് ഭരണഘടനയുടെ 311 ആം അനുച്ഛേദത്തിൻ്റെ സുരക്ഷയുള്ള ഒരു ഐ എ എസുകാരാണെങ്കിലും ധൈര്യപൂർവ്വം ഒരു 'വിസിൽ ബ്ലോവർ' ആയേ പറ്റൂ എന്നാണ്.
അഞ്ചു കൊല്ലം നിയമം പഠിച്ച തനിക്ക് സർവ്വീസ് ചട്ടങ്ങളെക്കുറിച്ച് അറിയാമെന്ന് പറഞ്ഞ അദ്ദേഹം, ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19(1)(a) ഏതൊരു പൗരനെയും പോലെ തനിക്കും ഉള്ളതാണെന്നും കൂട്ടിച്ചേർത്തു.
വ്യാജ റിപ്പോർട്ടുകൾ സൃഷ്ടിക്കുന്നതും, ഫയലുകൾ അപ്രത്യക്ഷമാക്കുന്നതും, വാട്സാപ്പ് ഗ്രൂപ്പുകൾ സൃഷ്ടിച്ച് അപ്രത്യക്ഷമാക്കുന്നതുമൊക്കെ ചെയ്യുന്ന ഒരു ഗ്രൂപ്പ് സിവിൽ സർവ്വീസിൽ ഉണ്ടെന്നത് ലജ്ജാവഹമാണെന്ന് പറഞ്ഞ അദ്ദേഹം, അത് ഒളിച്ചുവയ്ക്കുകയാണോ വേണ്ടതെന്നും ചോദിച്ചു.