

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ എ എസ് തലപ്പത്ത് തമ്മിലടി രൂക്ഷം. സർക്കാർ ഫയലുകൾ കാണാനില്ലെന്ന വാർത്ത വന്നതിന് പിന്നാലെയാണ് ഇത്.(N Prasanth against Jayathilak)
പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനായും, വിവിധ പദ്ധതികളുടെ നിര്‍വഹണത്തിനുമായും രൂപീകരിച്ച ഉന്നതിയിലെ ഫയലുകളാണ് കാണാനില്ലെന്ന് വാർത്ത വന്നത്. കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് തനിക്കെതിരെയുള്ള വാർത്തക്ക് പിന്നിൽ അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് ആണെന്ന് പരസ്യമായി കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്തെത്തി.
അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത് തനിക്കെതിരെ റിപ്പോർട്ടുകൾ തയ്യാറാക്കി പത്രത്തിന് നൽകുന്ന ഡോ. ജയതിലകിനെക്കുറിച്ച് ചില വസ്തുതകൾ അറിയിക്കാൻ താൻ നിർബന്ധിതനായിരിക്കുകയാണ് എന്നാണ്.
ഈ കുറിപ്പിന് താഴെ ജയതിലകിൻ്റെ റിപ്പോർട്ടുകൾ എങ്ങനെ ചോരുന്നുവെന്നാരാഞ്ഞ ഒരു കമൻറിന് അദ്ദേഹം നൽകിയ മറുപടി 'ജയതിലക് എന്ന വ്യക്തി തന്നെയാണ് ബ്രോ മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി' എന്നാണ്.
അതോടൊപ്പം, തിടമ്പിനെയും തിടമ്പേറ്റിയ ആനയെയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയിൽ തിടമ്പേൽക്കാൻ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകൾ ചിന്തിക്കുന്നത് വല്ലാത്ത 'തിലകത്തര'മാണെന്നും പ്രശാന്ത് തൻ്റെ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.