
കണ്ണൂർ: ഇ പി ജയരാജൻ്റെ ആത്മകഥയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ പ്രതികരണമറിയിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദൻ. പാർട്ടിക്ക് ചെയ്യാൻ കഴിയുന്നത് ജയരാജന്‍ പറയുന്നത് വിശ്വസിക്കുക എന്നതാണെന്നും, വിവാദം ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.(MV Govindan about the autobiography controversy )
കണ്ണൂരിൽ മാധ്യമങ്ങളോടായിരുന്നു ഗോവിന്ദൻ്റെ പ്രതികരണം. വളരെ പ്രകോപിതനായാണ് ഇ പി ജയരാജൻ ഇതിനോട് പ്രതികരിച്ചതെന്ന് താൻ കണ്ടതാണെന്നും, തെറ്റായ പ്രചാരണം നടക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയതാണെന്നും പറഞ്ഞ ഗോവിന്ദൻ, രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞെങ്കിൽ അദ്ദേഹം അത് പരിശോധിക്കട്ടെയെന്നും കൂട്ടിച്ചേർത്തു.
പാർട്ടിക്ക് ഈ വിഷയത്തിൽ കൃത്യമായ ധാരണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുസ്തകം എഴുതിയിട്ടില്ലെന്ന് ജയരാജൻ അറിയിച്ചാൽ പിന്നെ എന്ത് ചോദ്യമാണുള്ളതെന്ന് ചോദിച്ച അദ്ദേഹം, പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോവുകയാണെന്നും, ഇത്തരത്തിൽ വാർത്ത സൃഷ്ടിച്ച് പാർട്ടിക്ക് മേൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് മാധ്യമങ്ങൾ നടത്തുന്നതെന്നും വിമർശിച്ചു.
ആളുകൾ പുസ്തകം എഴുതുന്നത് പാർട്ടിയെ അറിയിക്കണമെന്നില്ല, എന്നാൽ അത് പ്രസിദ്ധീകരിക്കണമെങ്കിൽ പാർട്ടിയോട് ആലോചിക്കണമെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്.
ഈ വിഷയത്തെ നിയമപരമായി കൈകാര്യം ചെയ്യുമെന്ന് ജയരാജൻ പറഞ്ഞുവെന്നും, പാർട്ടിക്കെതിരായ ഗൂഢാലോചന വേറെ ചർച്ച ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.