

കൊച്ചി: യു ഡി എഫ് സർക്കാരാണ് സീ പ്ലെയിന്‍ പദ്ധതി കൊണ്ടുവന്നതെന്ന് പറഞ്ഞ് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരന്‍ രംഗത്തെത്തി. കഴിഞ്ഞ 8 വർഷമായി കേരളത്തിൽ മുഖ്യമന്ത്രിയായിരിക്കുന്ന പിണറായി വിജയൻ്റെ ഭരണത്തിൽ എന്ത് മാറ്റമാണ് ഉണ്ടായതെന്ന് ചോദിച്ച അദ്ദേഹം, 2013ല്‍ തങ്ങൾ കൊണ്ടുവന്ന പദ്ധതിയാണ് സീ പ്ലെയിനെന്നും കൂട്ടിച്ചേർത്തു.(K Sudhakaran and K muraleedharan on seaplane)
പിണറായി വിജയൻ ചെയ്ത ഒരു വികസന പദ്ധതി പറയാൻ ആവശ്യപ്പെട്ട അദ്ദേഹം, പിണറായി വിജയനെ പോലെ കഴിവുകെട്ട ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്നും വിമർശിച്ചു.
അതേസമയം, സീപ്ലെയിനെക്കുറിച്ച് പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരനും രംഗത്തെത്തി. പദ്ധതി ഇത്രയും വൈകിച്ചതിന് പിണറായി വിജയൻ ക്ഷമ ചോദിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.
യു ഡി എഫിൻ്റെ കാലത്ത് പദ്ധതിക്കായി എല്ലാ സജ്ജീകരണവും ഒരുക്കിയിരുന്നെന്നും, എന്നാൽ ഉമ്മൻചാണ്ടിയുടെ കാലത്ത് എതിർപ്പിനെത്തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. അന്ന് പദ്ധതി തടസപ്പെടുത്താൻ സമരം ചെയ്ത മൽസ്യത്തൊഴിലാളികളെയൊന്നും ഇപ്പോൾ കാണാനില്ലെന്ന് പറഞ്ഞ കെ മുരളീധരൻ, പദ്ധതി തടസപ്പെടുത്തിയവർ തന്നെയാണ് ഇപ്പോഴത് നടപ്പിലാക്കുന്നതെന്നും, തങ്ങൾ വികസനം കൊണ്ടുവന്നുവെന്ന് പ്രഖ്യാപിക്കുന്നതെന്നും വിമർശിച്ചു.
ഇത് 11 കൊല്ലം മുന്‍പ് വരേണ്ട പദ്ധതിയായിരുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്.