
കൊല്ലം: സംസ്ഥാനത്തെ ഐ എ എസ് പോരിൽ എൻ പ്രശാന്തിൻ്റെ സസ്‌പെൻഷനിൽ പ്രതികരിച്ച് സി പി എം നേതാവും മുൻ മന്ത്രിയുമായ ജെ മേഴ്സിക്കുട്ടിയമ്മ. നടപടിയിൽ വളരെ സന്തോഷമുണ്ടെന്നാണ് അവർ പറഞ്ഞത്.(J Mercykutty Amma on IAS conflict )
നാടിൻ്റെ രക്ഷയ്ക്ക് വേണ്ടിയുള്ളതാണ് സർക്കാർ നടപടിയെന്നും, തെറ്റായി നീങ്ങുന്ന ഏത് ഉദ്യോഗസ്ഥനെതിരെയും നടപടി ഉണ്ടാകുമെന്നും പറഞ്ഞ അവർ, വിശദീകരണം ചോദിച്ചില്ലെന്ന പ്രശാന്തിൻ്റെ വാദം തെറ്റാണെന്നും അറിയിച്ചു. വിശദീകരണം ചോദിക്കാനാണ് സസ്പെൻഷനെന്നും മേഴ്സിക്കുട്ടിയമ്മ കൂട്ടിച്ചേർത്തു.
നാട്ടിലെ സൗഹാർദ്ദ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണ് സംഘപരിവാർ എന്ന് പറഞ്ഞ അവർ, മതത്തിൻ്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് ഉണ്ടാക്കിയത് ആദ്യത്തെ സംഭവമാണെന്നും, കേരളീയ സമൂഹത്തെ വിഭജിക്കാനുള്ള ആർ എസ് എസ് അജണ്ടയിൽ കേരളത്തിലെ മധ്യവർഗം വീണുകൊടുക്കുകയാണെന്നും വിമർശിച്ചു.
മുനമ്പം വിഷയത്തിലും പ്രതികരണമറിയിച്ച മുൻ മന്ത്രി, അതിനെ ഇങ്ങനെ വ്യാഖ്യാനിക്കുന്നത് എന്തിനാണെന്നാണ് ചോദിച്ചത്. ആരെയും ഇറക്കിവിടില്ലെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയതാണെന്നും, വകുപ്പ് മന്ത്രി ആരെയും വർഗീയപരമായി പറഞ്ഞിട്ടില്ലെന്നും പറഞ്ഞ അവർ, മന്ത്രിയുടെ പ്രസ്താവന ആസൂത്രിതമായി ദുർവ്യാഖ്യാനം ചെയ്തുവെന്നും കൂട്ടിച്ചേർത്തു.