
കല്‍പ്പറ്റ: വയനാട്ടിലെ എൽഡിഎഫ് സ്ഥാനാര്‍ഥി സത്യൻ മൊകേരിയ്ക്കുണ്ടായ കനത്ത തോൽവിയിൽ അതൃപ്തി പ്രകടിപ്പിച്ച് സിപിഐ. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും വലിയ പാളിച്ചയുണ്ടായെന്നാണ് സിപിഐയുടെ വിലയിരുത്തൽ. ഗൃഹസമ്പർക്കവും പോളിംഗ് ദിനത്തിലെ ഏകോപനവും മോശമായെന്നും വിലയിരുത്തലുണ്ട്. സത്യൻ മൊകേരിയുടെ സ്വീകരണ പരിപാടിയും നാമനിർദ്ദേശ പത്രിക സമർപ്പണവും നിറംമങ്ങിയെന്നും സിപിഐ വിലയിരുത്തുന്നു. (CPI)
പ്രചാരണത്തിന് സിപിഎം കാര്യമായ പ്രധാന്യം നൽകിയില്ലെന്ന വിമര്‍ശനമാണ് സിപിഐ ഉയര്‍ത്തുന്നത്. പ്രചാരണ റാലികളിലും പ്രവർത്തനത്തിലും സി പി എം നേതാക്കളുടെ സാന്നിധ്യം കുറഞ്ഞു. പ്രവർത്തനത്തിലെ പോരായ്മയിൽ സ്ഥാനാർഥി സത്യൻ മൊകേരിയ്ക്കും അതൃപ്തിയുണ്ട്. പതിനായിരം പേരെങ്കിലും പങ്കെടുക്കേണ്ട മുഖ്യമന്ത്രിയുടെ റാലിയിൽ പോലും പങ്കെടുത്തത് പകുതിയിൽ താഴെ ആളുകളാണെന്നും സിപിഎം നേതാക്കളും കാര്യമായി സത്യൻ മൊകേരിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയില്ലെന്നും വിമർശനമുയരുന്നുണ്ട്.