
ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിടചൊല്ലി രാജ്യം. സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിലാണ് ദേശീയ നേതാക്കൾ അന്ത്യാഭിവാദ്യമർപ്പിച്ചത്. സോണിയാ ഗാന്ധി, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്, കപിൽ സിബൽ, മനീഷ് സിസോദിയ, പി. ചിദംബരം, കനിമൊഴി, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, ജയറാം രമേശ്, ഉദയനിധി സ്റ്റാലിൻ, അശോക് ഗെഹലോട്ട്, ശരദ് പവാർ, വിയറ്റ്‌നാം, ഫലസ്തീൻ, ചൈനീസ് അംബാസഡർമാർ എന്നിവർ യെച്ചൂരിക്ക് അന്തിമോപചാരമർപ്പിച്ചു.
യെച്ചൂരിയുടെ വിയോഗം നികത്താനാവാത്ത നഷ്ടമെന്ന് ശരദ് പവാർ വ്യക്തമാക്കി. പാർലമെന്റിനെ മാസ്മരിക സ്വാധീനത്തിലാക്കിയ നേതാവായിരുന്നു യെച്ചൂരിയെന്ന് കപിൽ സിബലും വരും തലമുറകൾക്ക് രാഷ്ട്രീയ പാഠപുസ്തകമെന്ന് കനിമൊഴിയും അനുസ്മരിച്ചു.