
പാലക്കാട്: ട്രോളി വിവാദത്തിൽ സി പി എമ്മിൽ അഭിപ്രായ ഭിന്നത. വിവാദം അനാവശ്യമാണെന്ന് പറഞ്ഞ മുതിർന്ന നേതാവ് എൻ എൻ കൃഷ്ണദാസിനെ തള്ളി സി പി എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു രംഗത്തെത്തി.(CPM district secretary on black money controversy )
പാലക്കാട് കളളപ്പണം എത്തിയിരുന്നുവെന്നും, ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത് ജനകീയ-രാഷ്ട്രീയ വിഷയങ്ങളാണെന്നാണ് കൃഷ്ണദാസ് പറഞ്ഞത്. ട്രോളിക്കുള്ളിൽ പണമുണ്ടോ ഇല്ലയോ എന്ന കാര്യം പാർട്ടികളല്ല പൊലീസാണ് നോക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
'മഞ്ഞപ്പെട്ടി നീലപ്പെട്ടി എന്നോക്കെ പറഞ്ഞ് ആളുകളുടെ കണ്ണിൽ പൊടി ഇടരുതെ'ന്നാണ് അദ്ദേഹം പ്രതികരിച്ചത്. സി പി എം നിലപാട് താൻ പറയുന്നതാണെന്നും, എന്തിനാണ് മന്ത്രി എം ബി രാജേഷ് ട്രോളി വിവാദം ഉന്നയിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും പറഞ്ഞ എൻ എൻ കൃഷ്ണദാസ്, ജില്ലാ സെക്രട്ടറി ഉടൻ മറുപടി പറയുമെന്നും, അദ്ദേഹം കേസിന് പോകുമെന്ന് തോന്നുന്നില്ലെന്നും അറിയിച്ചു.
പാർട്ടി നിലപാട് പറയാനായി മറ്റു നേതാക്കളോട് ചർച്ച ചെയ്യണമെന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, ഈ പ്രതികരണത്തെ തള്ളിയ സുരേഷ് ബാബു, കൃഷ്ണദാസ് പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും വിശദമാക്കി. താൻ നൽകിയ പരാതിയിൽ മൊഴിയെടുക്കാനായി പോലീസ് വിളിക്കുമെന്നാണ് കരുതുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.