
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് വീഴ്ച വന്നതായി വിലയിരുത്തി സിപിഎം. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കും. ഡിജിപി റിപ്പോർട്ടിൽ എഡിജിപിക്കെതിരെ പരാമർശം വന്നിട്ടുണ്ട്. ഈ വിഷയത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം നടപടി ഉറപ്പാക്കുമെന്നുമാണ് റിപ്പോർട്ട്. സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് എഡിജിപിയുടേയും മുഖ്യമന്ത്രി പിണറായി വിജയൻ്റെ പിആർ അഭിമുഖത്തിനെതിരേയും വിമർശനമുണ്ടായത്.
സിപിഎം സംസ്ഥാന സമിതിയിൽ പിആർ ആരോപണം പാടെ നിഷേധിക്കുന്ന സമീപനം ആവർത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. പിആറുമായി ബന്ധപ്പെട്ട എല്ലാ ചോദ്യത്തിനും " പിആർ ഇല്ല" എന്ന ഒറ്റ മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. അഭിമുഖത്തിനായി ദേവകുമാറിന്റെ മകൻ നിരന്തരം സമീപിച്ചിരുന്നുവെന്നും ഫ്രീലാൻസ് മാധ്യമപ്രവർത്തകനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പിആറിന് വേണ്ടി ആരെയും നിയോഗിക്കുകയോ ആർക്കും പണം കൊടുക്കുകയോ ചെയ്തിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രി നൽകുന്ന വിശദീകരണം.