
തിരുവനന്തപുരം: രാജ്യത്താദ്യമായി കോളേജ് വിദ്യാർത്ഥികൾക്കായി സ്പോർട്സ് ലീഗ് തുടങ്ങുന്നു, അതും കേരളത്തിൽ. ഇത് സംഘടിപ്പിക്കുന്നത് കായിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായാണ്.(College sports league)
ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, കബഡി ഇനങ്ങളിലാണ് കോളേജ് ലീഗ് നടത്തുന്നത്. കായിക മന്ത്രി വി അബ്ദുറഹിമാനും, ഉന്നതവിദ്യഭ്യാസ മന്ത്രി ആർ ബിന്ദുവും ചേർന്ന് കോളേജ് സ്പോർട്സ് ലീഗിൻ്റെ ലോഗോ പ്രകാശനം ചെയ്തു. സെക്രട്ടറിയേറ്റിലെ പി ആർ ചേംബറിലാണ് ചടങ്ങ് നടന്നത്.
3 മുതൽ 6 മാസം വരെ നീളുന്ന ലീഗ് നടത്തുന്നത് സംസ്ഥാനത്തെ കോളേജുകളെ 4 മേഖലകളായി തിരിച്ചാണ്. എല്ലാ കോളേജുകളിലും സ്പോർട്സ് ക്ലബ്ബുകൾ തുടങ്ങുകയും, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കായിക മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും വൈസ് ചാൻസലർമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംസ്‌ഥാനതല സമിതി ഇവയെ ഏകോപിപ്പിക്കാനുള്ള ജില്ലാ സമിതികൾക്ക് നേതൃത്വം നൽകുകയും ചെയ്യും.
മത്സരങ്ങൾ നടക്കുന്നത് പ്രൊഫഷണൽ ലീഗുകളുടെ മാതൃകയിലാണ്. മത്സരങ്ങൾ നിരീക്ഷിക്കാനായി പ്രൊഫഷണൽ ലീഗിൽ നിന്നുള്ള വിദഗ്ധരും എത്തും. ഭാവിയിൽ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തും. കായികരംഗത്ത് സ്വയംപര്യാപ്തത വളർത്തുന്നതിനോടൊപ്പം, കോളേജുകളിലെ അടിസ്ഥാന സൗകര്യവികസനം കൂടി ഇത് ലക്ഷ്യമിടുന്നു.
മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞത് ഇതിലൂടെ ലക്ഷ്യമിടുന്നത് സംസ്ഥാന കായിക മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് എന്നാണ്. കോളേജ് ലീഗ് മത്സരങ്ങൾ ഒരു രീതിയിലും അക്കാദമിക പ്രവർത്തനങ്ങളേയും, പരീക്ഷയേയും ബാധിക്കാത്ത രീതിയിൽ നടത്തുമെന്നാണ് മന്ത്രി ആർ ബിന്ദു പറഞ്ഞത്.