
കണ്ണൂര്‍: ആത്മകഥ വിവാദത്തിൽ ഡി സി ബുക്സിനെതിരെ രംഗത്തെത്തി സി പി എം നേതാവ് ഇ പി ജയരാജൻ. ഇക്കാര്യത്തിൽ പ്രസാധകര്‍ പാലിക്കണ്ട മര്യാദ ഇവർ പാലിച്ചില്ലെന്ന് പറഞ്ഞ അദ്ദേഹം, തെരഞ്ഞെടുപ്പ് ദിവസം വന്ന ഈ വിവാദത്തിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നും ആവർത്തിച്ചു.(Autobiography Controversy )
തനിക്ക് നേരെയുള്ള ആക്രമണം പാർട്ടിയെ ലക്ഷ്യം വച്ചാണെന്നാണ് അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങളോട് ആയിരുന്നു ഇ പിയുടെ പ്രതികരണം.
താൻ ഒരാളെയും ഒരു കരാറും ഏൽപ്പിച്ചിട്ടില്ലെന്നും, ഒരാൾക്കും ഒരു കോപ്പിയും കൊടുത്തിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം, പ്രസാധകർ പാലിക്കേണ്ട നടപടിക്രമങ്ങൾ ഒന്നും പാലിച്ചിട്ടില്ലെന്നും വിമർശിച്ചു. താൻ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തിൻ്റെ പ്രകാശനം ഡി സി ബുക്സിൻ്റെ ഫേസ്ബുക്ക് പേജിൽ വന്നതെങ്ങനെയാണെന്ന് ചോദിച്ച അദ്ദേഹം, ഇത് ബോധപൂർവ്വമായ നടപടിയാണെന്നും, ബിസിനസ് അല്ലെങ്കിൽ പ്രസാധക സ്ഥാപനങ്ങൾ ഇങ്ങനെ നടപടിയെടുക്കുമോയെന്നും ആരാഞ്ഞു.
ജാവദേക്കറെ കണ്ടത് സത്യമാണെന്നും, ജാവദേക്കര്‍ പോകുന്ന വഴി പരിചയപ്പെടാനായി താനുള്ളയിടത്തേക്ക് വരുകയായിരുന്നുവെന്നും പറഞ്ഞ അദ്ദേഹം, അത്തരത്തിൽ വിവാദം ഉണ്ടാക്കിയതിലൂടെ തന്നെ പാര്‍ട്ടിക്ക് അകത്തും പുറത്തും പൊതുസമൂഹത്തിലും ആക്രമിക്കുക എന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും കുറ്റപ്പെടുത്തി.
പുസ്തകം പ്രസിദ്ധീകരിക്കുന്നതിനായി ഡി സി ബുക്ക്സ് തന്നെ ബന്ധപ്പെട്ടപ്പോൾ താൻ അത് പൂർത്തിയായിട്ടില്ലെന് പറഞ്ഞുവെന്നാണ് ഇ പി ജയരാജൻ വ്യക്തമാക്കുന്നത്.