

തിരുവനന്തപുരം: കോഴയാരോപണം തള്ളി രംഗത്തെത്തിയ തോമസ് കെ തോമസിന് മറുപടി നൽകി മുൻമന്ത്രി ആൻ്റണി രാജു.(Antony Raju replies to Thomas K Thomas)
ഇടതുമുന്നണിയിലെ രണ്ട് എം എല്‍ എമാരെ ബി ജെ പിക്കൊപ്പമുള്ള എന്‍ സി പി അജിത് പവാര്‍ പക്ഷത്തേക്ക് മാറ്റാന്‍ നൂറ് കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണമാണ് തോമസ് കെ തോമസ് തള്ളിയത്.
മുഖ്യമന്ത്രിയുമായി ഇന്ന് പുറത്തുവന്ന വാർത്തയെക്കുറിച്ച് സംസാരിച്ചുവെന്നും, അറിയാവുന്ന കാര്യങ്ങൾ അദ്ദേഹവുമായി പങ്കുവച്ചുവെന്നും പറഞ്ഞ ആൻ്റണി രാജു, കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ട സാഹചര്യമുണ്ടാകുമ്പോൾ പറയുമെന്നും അറിയിച്ചു.
മുന്നണിക്കകത്ത് നില്‍ക്കുന്ന കക്ഷിയെന്ന നിലയില്‍ എല്ലാ കാര്യങ്ങളും പറയാന്‍ പരിമിതിയുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
തിരുവനന്തപുരത്തെ എം എൽ എയായ താൻ പ്രതികരിക്കുന്നത് കുട്ടനാട്ടിലെ വികസനത്തിൽ അസ്വസ്ഥനായത് കൊണ്ടാണെന്നാണ് തോമസ് കെ തോമസ് പറഞ്ഞതെന്നും, അത് തന്നെ ബാലിശമാണെന്നും വിമർശിച്ച ആൻ്റണി രാജു, നിയമസഭയില്‍ താനും, കോവൂര്‍ കുഞ്ഞുമോനും, തോമസ് കെ തോമസും ഒരു ബ്ലോക്കായിട്ടാണ് ഇരിക്കുന്നതെന്ന വാദം തെറ്റാണെന്നും കൂട്ടിച്ചേർത്തു.
താൻ വിചാരിച്ചാൽ തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്ന ആളല്ല മുഖ്യമന്ത്രിയെന്ന് പറഞ്ഞ അദ്ദേഹം, തൻ്റെ 52 വർഷത്തെ രാഷ്ട്രീയ നിലപാടിൽ പ്രലോഭനങ്ങളില്‍ വീഴുന്ന നിലപാട് ഉണ്ടായിട്ടില്ലെന്നും, ഇനി ഉണ്ടാവുകയില്ലെന്നും വ്യക്തമാക്കി.