
കൊച്ചി: താരസംഘടനയായ അമ്മയിൽ പൊട്ടിത്തെറി. നേതൃത്വത്തിനെതിരെയുള്ള ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെയാണിത്. നടി ശ്വേത മേനോൻ അമ്മ ആക്ടിങ് സെക്രട്ടറി ബാബുരാജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
സീനിയറായാലും ജൂനിയറായാലും ആരോപണമുണ്ടാകുന്ന പക്ഷം നേതൃസ്ഥാനത്തു നിന്ന് രാജിവയ്ക്കുന്നതാണ് ഉചിതമെന്നാണ് ശ്വേത മാധ്യമങ്ങളോട് പറഞ്ഞത്. ആരോപണമുയർന്നപ്പോൾ സിദ്ദിഖ് രാജിവെച്ചുവെന്ന് പറഞ്ഞ ശ്വേത, ബാബുരാജ് മാറിനിൽക്കുന്നതാണ് ഉചിതമെന്നും, ഓരോരുത്തർക്കും എന്തുകൊണ്ടാണ് ഓരോ നിയമമെന്നും ചോദിച്ചു.
മുൻപ് അമ്മയുടെ ഇൻറേണൽ കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്ത് ശ്വേത മേനോൻ ആയിരുന്നു ഉണ്ടായിരുന്നത്. നടൻ വിജയ് ബാബുവിനെതിരെ ലൈംഗികാരോപണമുണ്ടായപ്പോൾ അദ്ദേഹത്തെ മാറ്റിനിർത്താൻ 'അമ്മ' തയ്യാറായിരുന്നില്ല. തുടർന്ന് ശ്വേത പദവി രാജിവച്ചിരുന്നു.
അതേസമയം, അമ്മയുടെ എക്സിക്യൂട്ടീവ് യോഗം മാറ്റി. സംഘടനയുടെ പ്രസിഡൻ്റ് മോഹൻലാലിന് അസൗകര്യമാണെന്നാണ് നൽകുന്ന വിശദീകരണം. ഒന്നിന് പിന്നാലെ ഒന്നായി ആരോപണങ്ങൾ പൊങ്ങിവരികയാണ്. ഇത് താരസംഘടനയായ അമ്മയ്ക്ക് നൽകുന്ന തലവേദന ചെറുതൊന്നുമല്ല. യോഗം എന്നത്തേക്കാണ് മാറ്റിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. സിദ്ദിഖിന് പകരമായി താൽക്കാലിക ചുമതയേറ്റെടുത്ത ബാബുരാജിനെതിരെയും പരാതിയുയർന്നത് അമ്മയെ കുഴയ്ക്കുകയാണ്.