
മുംബൈ മെട്രോയുടെ ബംഗൂർ നഗർ സ്റ്റേഷനിൽ, യെല്ലോ ലൈൻ 2 A യിൽ അപകടത്തിൽപ്പെടാൻ തുടങ്ങിയ കുട്ടിയെ രക്ഷപെടുത്തി ജീവനക്കാരൻ(metro). സംഭവത്തിന്റെ ദൃശങ്ങൾ എകിസിൽ @MMMOCL_Official എന്ന ഹാൻഡിലാണ് പങ്കുവച്ചത്. വീഡിയോ പുറത്തു വന്നതോടെ ജീവനക്കാരനെ പ്രശംസിച്ച് നെറ്റിസൺസ് രംഗത്തെത്തി.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത് ജൂൺ 29 ഞായറാഴ്ചയാണെന്നാണ് പുറത്തു വരുന്ന വിവരം. ദൃശ്യങ്ങളിൽ, ഒരു മെട്രോ ട്രെയിൻ ബംഗൂർ നഗർ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരിക്കുന്നതായി കാണാം. തുടർന്ന്, 2 വയസ്സുള്ള ഒരു കുട്ടി ട്രെയിനിന്റെ വാതിലുകൾ അടയ്ക്കുന്നതിനിടെ അബദ്ധത്തിൽ പുറത്തേക്ക് കാലെടുത്തു വയ്ക്കുന്നു.
എന്നാൽ, വാതിലുകൾ അടഞ്ഞതോടെ കുട്ടി പ്ലാറ്റ്‌ഫോമിൽ ഒറ്റയ്ക്കായി. ഈ സമയം പ്ലാറ്റ്‌ഫോമിൽ നിന്നിരുന്ന സ്റ്റേഷൻ അറ്റൻഡന്റ് സങ്കേത് ചോഡങ്കർ പെട്ടെന്ന് കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തി. മാത്രമല്ല; അദ്ദേഹം ഉടൻ തന്നെ ട്രെയിൻ ഓപ്പറേറ്ററെ വിവരമറിയിക്കുകയും ട്രെയിൻ പുറപ്പെടുന്നത് തടയുകയും ചെയ്തു. ട്രെയിനിന്റെ വാതിലുകൾ വീണ്ടും തുറന്ന് കുട്ടിയെ മാതാപിതാക്കളെ ഏല്പിച്ചു. ആയിരക്കണക്കിന് ദൈനംദിന യാത്രക്കാരാണ് ദിവസവും ഇതുവഴി കടന്നു പോകുന്നത്.