
ന്യൂഡൽഹിയിൽ ഒരു മിനിറ്റിനുള്ളിൽ ഒരു ഹ്യുണ്ടായി ക്രെറ്റ മോഷ്ടിക്കപ്പെട്ടതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(Hyundai Creta). ഉപയോക്താക്കളെ ഒന്നടങ്കം ഞാട്ടിച്ച മോഷണത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ 421sweetdevil എന്ന ഹാൻഡിലാണ് പങ്കിട്ടത്.
ഋഷഭ് ചൗഹാൻ എന്നയാളിന്റെ കാറാണ് മോഷ്ടിക്കപെട്ടതെന്നാണ് വിവരം. ജൂൺ 21-ന് സഫ്ദർജംഗ് എൻക്ലേവിലെ തന്റെ വീടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനമാ മോഷ്ടിക്കപെട്ടതായി ഇയാൾ പറയുന്നു.കാറിന്റെ സുരക്ഷാ സംവിധാനം തകർത്താണ് കാർ മോഷ്ടാക്കൾ ഓടിച്ചുകൊണ്ടുപോയതെന്ന് ഋഷഭ് ചൂണ്ടി കാട്ടുന്നു. ഇയാൾ തന്നെയാണ് മോഷണത്തിന്റെ ദൃശ്യങ്ങൾ ആദ്യം പങ്കുവച്ചതും. മാത്രമല്ല; ഹ്യുണ്ടായ് ക്രെറ്റ വാങ്ങുന്നതിനെതിരെ അദ്ദേഹം മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
പങ്കുവച്ച ദൃശ്യങ്ങളിൽ ഒരു കാർ വരുന്നതും ചൗഹാന്റെ വാഹനത്തിനരികിൽ പാർക്ക് ചെയ്യുന്നതും കാണാം. മുഖംമൂടി ധരിച്ച ഒരാൾ കാറിൽ നിന്ന് ഇറങ്ങി, ഒരു സ്ക്രൂഡ്രൈവർ പോലുള്ള വസ്തു ഉപയോഗിച്ച് ഡ്രൈവറുടെ വശത്തെ ഗ്ലാസ് തകർത്ത് പുറത്തേക്ക് പോകുന്നു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം, അതേ കാർ തിരിച്ചെത്തി ക്രെറ്റയ്ക്ക് സമീപം പാർക്ക് ചെയ്യുന്നു. ഈ സമയം, മുഖംമൂടി ധരിച്ച മറ്റൊരു മനുഷ്യൻ പുറത്തിറങ്ങി, ഒരു ഇലക്ട്രോണിക് ഉപകരണത്തിന്റെ സഹായത്തോടെ വാഹനത്തിന്റെ സുരക്ഷാ സംവിധാനം തകർക്കുന്നു. ശേഷം കാര് എടുത്തുകൊണ്ടു പോകുന്നു. സംഭവത്തിൽ ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.