

ദക്ഷിണ ചൈനയിൽ കടലിനടിത്തട്ടിൽ വെള്ളി വലിയ അളവിൽ കുമിഞ്ഞ് കൂടുന്നതായി കണ്ടെത്തി ഗവേഷകർ. ഇത് ആശങ്കപ്പെടുത്തുന്ന കണ്ടെത്തലാണെന്നും, ലോകസമുദ്രങ്ങളിലുടനീളം ഇത്തരത്തിൽ വെള്ളിയുടെ സാന്നിധ്യം കണ്ടെത്തിയേക്കാം എന്നും ഗവേഷകർ അറിയിക്കുന്നു.(Silver is being buried beneath the sea because of climate change)
നിലവിൽ ദക്ഷിണ ചൈനയോടൊപ്പം വിയറ്റ്നാമിൻ്റെ തീരമേഖലകളിലും വെള്ളിയുടെ സാന്നിധ്യമുണ്ട് എന്നാണ് റിപ്പോർട്ട്. ലോഹം അടിഞ്ഞുകൂടാനുള്ള കാരണമായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത് കാലാവസ്ഥാ വ്യതിയാനവും, ആഗോളതാപനവുമാണ്.
പഠനവിവരങ്ങൾ പുറത്തുവിട്ടത് ലിക്വിയാംഗ് സുവിൻ്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ്. ചൈനയിലെ ഹെഫീ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ജിയോസയൻസ് അസോസിയേറ്റ് പ്രൊഫസറാണ് അദ്ദേഹം. ഇത് സമുദ്രത്തിലെ വെള്ളി ചക്രങ്ങളും ആഗോളതാപനവും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയ ആദ്യ ഗവേഷണമാണ്.
ലിക്വിയാംഗ് സു പറയുന്നത് വിയറ്റ്നാമിൻ്റെ തീരങ്ങളിൽ 1850 മുതൽ വെള്ളിയടിയാൻ തുടങ്ങിയെന്നും, കഴിഞ്ഞ ഏതാനും നാളുകളായി ഇതിൽ വർധനയുണ്ടായെന്നുമാണ്.
ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ ആശങ്കകളാണ് നമ്മളെ കാത്തിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. കടലിലെ ജീവിവർഗങ്ങൾക്ക് ഇത് ദോഷകരമാണെന്നും, അധികം വൈകാതെ ഇത് അവയുടെ നാശത്തിന് വഴിതെളിക്കുമെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.