
റിയാദ്: മെഡിക്കൽ രംഗത്ത് അത്യപൂർവ്വ നേട്ടവുമായി സൗദി അറേബ്യ. ലോകത്താദ്യമായി റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ സമ്പൂർണ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻ്റർ.(Robot performs world's first ever complete heart transplant on a 16 year old)
ഗുരുതര ഹൃദ്രോഗബാധിതനായ രോഗിയിൽ വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കിയത് വെല്ലുവിളികളെയും, സങ്കീർണതകളെയും മറികടന്നാണ്.
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് ഗ്രേഡ് നാല് ഹൃദയസ്തംഭനത്തോളം ഗുരുതാവസ്ഥയിലായ 16 വയസുള്ള കൗമാരക്കാരനിലായിരുന്നു. ഈ വിജയം ആരോഗ്യ പരിപാലന രംഗത്ത് സൗദിയുടെ സ്ഥാനത്തിന് തിളക്കമേകുന്നതാണ്.
മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയയായിരുന്നു ഇത്. ഇത് നടത്തിയത് കൺസൾട്ടൻ്റ് കാർഡിയാക് സർജനും കാർഡിയാക് സർജറി വിഭാഗം മേധാവിയുമായ സൗദി സർജൻ ഡോ. ഫിറാസ് ഖലീലിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ്.
ആഴ്ച്ചകളോളം നീണ്ട തയ്യാറെടുപ്പുകളാണ് ഇതിനായി വേണ്ടിവന്നത്. അതോടൊപ്പം, ശസ്ത്രക്രിയ നടത്തിയത് ആശുപത്രിയുടെ മെഡിക്കൽ കമ്മിറ്റിയുടെ അംഗീകാരവും, രോഗിയുടെ കുടുംബത്തിൻ്റെ അംഗീകാരവും ലഭിച്ച ശേഷമാണ്.