
മഹാരാഷ്ട്രയിലെ പാൽഘറിൽ അച്ഛനും മകനും ചേർന്ന് രണ്ട് ട്രാഫിക് പോലീസുകാരെ ക്രൂരമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് തുടക്കമിട്ടു(police). ആക്രമണത്തിൽ ട്രാഫിക് കോൺസ്റ്റബിൾമാരായ ഹനുമന്ത് സാൻഗാലെ, ശേഷ് നാരായൺ ആത്രെ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @MudassirGoenka7 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കു വച്ചത്.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെ നളസൊപ്പാറ ഈസ്റ്റിലെ നാഗിന്ദാസ് പാഡയിലെ സിതാര ബേക്കറിക്ക് മുന്നിലാണ് സംഭവം നടന്നത്. മങ്കേഷ് നർക്കർ, മകൻ പാർത്ഥ് നർക്കർ എന്നിവർ ചേർന്നാണ് പൊലീസുകാരെ മർദിച്ചത്.
ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പാർത്ഥ് നർക്കറെ ട്രാഫിക് ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. തുടർന്ന് അയാൾ തന്റെ പിതാവിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. ഇരുവരും ചേർന്ന് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. മാത്രമല്ല; ഉദ്യോഗസ്ഥരെ നിലത്തേക്ക് തള്ളിയിടുകയും ആവർത്തിച്ച് ചവിട്ടുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.