
ഉത്തർ പ്രദേശിലെ ഗാസിയാബാദിലെ വിജയ് നഗറിൽ ഒരു ബ്ലിങ്കിറ്റ് ഡെലിവറി റൈഡറെ ബജ്‌റംഗ്ദൾ നേതാക്കൾ പിടിച്ചു നിർത്തി ബാഗ് പരിശോധിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു(Bajrang Dal leaders). മൾട്ടി ബ്ലോഗിംഗ് പ്ലാറ്റ് ഫോമായ എക്‌സിൽ @DrJain21 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ചൊവ്വാഴ്ചയാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. ദൃശ്യങ്ങളിൽ, ബജ്‌റംഗ്ദൾ നേതാക്കളിലൊരാൾ പിന്തുടർന്ന് ബ്ലിങ്കിറ്റ് റൈഡറുടെ വാഹനം തടഞ്ഞു നിർത്തുന്നത് കാണാം. ഇയാളുടെ ബാഗ് പരിശോധിക്കുമ്പോൾ മാംസ ഭക്ഷണം ഉൾപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കുന്ന ബജ്‌റംഗ്ദൾ നേതാവ് ഡെലിവറി ബോയിയെ ചോദ്യം ചെയ്യുന്നു.
അയാൾ ഡെലിവറി ബോയിയെ കൊണ്ട് ഉപയോക്താവിനെ വിളിച്ച് "നീ ഒരു ഹിന്ദുവാണ്, നീ നോൺ-വെജ് ഭക്ഷണം ഡെലിവറി ചെയ്യുന്നു - നിനക്ക് നാണമില്ലേ?" എന്ന് ചോദിക്കുന്നു. മാത്രമല്ല; ഉപയോക്താവായ സ്ത്രീയോട് സാവാൻ സമയത്ത് മാംസാഹാരം കഴിക്കരുതെന്ന് ഉപദേശിക്കുന്നു. എന്നാൽ സ്ത്രീ ഒരു ക്രിസ്ത്യാനിയാണെന്ന് തിരിച്ചറിഞ്ഞതോടെ പുരുഷന്മാർ റൈഡറെ ഡെലിവറിക്കായി പോകാൻ പറയുന്നു. ദൃശ്യങ്ങൾ വൈറലായതോടെ ജനങ്ങൾക്കുമേൽ നിയമങ്ങൾ നിർബന്ധപൂർവ്വം നടപ്പിലാക്കുന്നതിനെതിരെ നെറ്റിസൺമാർ പ്രതിഷേധം ഉയർത്തി.