
വന്ദേ ഭാരത് തീവണ്ടിയിലുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു(Vande Bharat). ഡൽഹിയിലെ ബി.ജെ.പി എം.എൽ.എ ഉൾപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തു വന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @DrSrinubabu എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ജൂൺ 19 നാണ് ന്യൂഡൽഹി - റാണി കമലപതി വന്ദേ ഭാരത് എക്സ്പ്രസിൽ ഒരു യാത്രക്കാരനെ ആക്രമിച്ചതായി പുറത്തു വന്നത്. ട്രെയിനിന്റെ E2 കോച്ചിനുള്ളിലാണ് ആക്രമണം നടന്നത്.
ദൃശ്യങ്ങളിൽ ബി.ജെ.പി എം.എൽ.എ രാജീവ് സിംഗ് പരിച ഒരു പോലീസ് ഉദ്യോഗസ്ഥനോടൊപ്പം കോച്ച് പ്രവേശന കവാടത്തിന് സമീപം നിൽക്കുന്നത് കാണാം. ശേഷം താമസിയാതെ, ഇരയുടെ അടുത്തിരുന്ന ഒരു യാത്രക്കാരനായ രാജ് പ്രകാശ്, എംഎൽഎയുടെ അടുത്തേക്ക് വരികയും അദ്ദേഹവുമായി തർക്കിക്കാൻ തുടങ്ങുകയും ചെയ്യുന്നു.
ഡൽഹിയിൽ നിന്ന് ഭാര്യയ്ക്കും മകനുമൊപ്പം യാത്ര ചെയ്ത എംഎൽഎയ്ക്ക് 8-ാം നമ്പർ സീറ്റ് ആണ് അനുവദിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും 50-ഉം 51-ഉം സീറ്റുകളാണ് ലഭിച്ചത്. എന്നാൽ ഇവരുടെ തൊട്ടടുത്തുള്ള 49-ാം നമ്പർ സീറ്റ് രാജ്പ്രകാശ് കൈവശം വച്ചിരുന്നു. കുടുംബത്തിന് ഒരുമിച്ച് ഇരിക്കാൻ സീറ്റുകൾ മാറ്റണമെന്ന് എം.എൽ.എ അഭ്യർത്ഥിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചു.
തീവണ്ടി ഝാൻസി സ്റ്റേഷനിൽ നിർത്തിയപ്പോൾ, ഏകദേശം 10 ഓളം പേർ കോച്ചിൽ കയറി രാജ്പ്രകാശിനെ ആക്രമിക്കുകയും ചെയ്തു. ഏകദേശം 35 സെക്കൻഡ് നീണ്ടുനിന്ന ഒരു കൂട്ട ആക്രമണമാണ് നടന്നത്. എന്നാൽ സംഭവ സമയത്ത് അടുത്തുണ്ടായിരുന്ന മുൻ മന്ത്രിയും ബിജെപി നേതാവുമായ രാംനിവാസ് റാവത്ത് സംഭവത്തിൽ ഇടപെട്ടില്ല എന്നത് ശ്രദ്ധേയമാണ്.