
കൊല്ലം: കൊല്ലത്ത് കോളജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു.ഫെബിൻ ജോർജ് ഗോമസ് (21) ആണ് മരിച്ചത്. കാറിലെത്തിയ മുഖം മൂടി ധരിച്ച ഒരാളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച് രാത്രി ഏഴ് മണിക്കു ശേഷമായിരുന്നു സംഭവം.ഫെബിനെ കുത്തിയ അക്രമി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയെന്നാണ് റിപ്പോർട്ട്. ആക്രമണത്തിനു പിന്നാലെ ഫെബിന്റെ വീട്ടിൽ നിന്നു രക്ഷപ്പെട്ട തേജസ് രാജ് (24) എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ഇയാളാണ് ഫെബിനെ കുത്തിയ പ്രതിയെന്നു പൊലീസ് സ്ഥിരീകരിച്ചു.
കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ നിന്നാണ് തേജസിന്റെ മൃതദേഹം കിട്ടിയത്. സമീപത്ത് ഇയാൾ ഉപയോഗിച്ച കാറും കണ്ടെത്തി. ഫെബിന്റെ വീട്ടിലെത്തിയ കെഎൽ 29 എച് 1628 എന്ന നമ്പറിലുള്ള കാറാണു റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തിയതെന്നു പൊലീസ് സ്ഥിരീകരിച്ചതോടെയാണ് അക്രമിയാണ് ജീവനൊടുക്കിയതെന്നു വ്യക്തമായത്. അതേസമയം , ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റിട്ടുണ്ട്. ഗോമസിന്റെ വാരിയെല്ലിനും കൈക്കുമാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.