
മംഗളൂരു: കുളിമുറിയിൽ കുളിക്കുന്ന പെൺകുട്ടിയുടെ വിഡിയോ പകർത്തിയ യുവാവിന് മംഗളൂരു അഡി. ജില്ല-സെഷൻസ് കോടതി (പോക്സോ അതിവേഗ) ജഡ്ജി ഡി. വിനയ് ഒരു വർഷം തടവുശിക്ഷ വിധിച്ചു. മാർച്ച് 10ന് ബജ്പെ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിലെ പ്രതി ഗഗനെതിരെയാണ് (24) ശിക്ഷ വിധിച്ചത്. വീടിന്റെ കോമ്പൗണ്ട് ഭിത്തിക്ക് മുകളിൽ കയറി കുളിമുറിയുടെ ജനലിലൂടെ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. (prison)
മൊബൈൽ ലൈറ്റ് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി നിലവിളിച്ചതിനെത്തുടർന്ന് അമ്മ ഓടിയെത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. ഇരയുടെ മാതാവിന്റെ പരാതിയിൽ ബജ്പെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് എസ്.ഐമാരായ ഗുരപ്പ കാന്തി, ജി. രേവണ്ണ സിദ്ധപ്പ എന്നിവർ നടത്തിയ അന്വേഷണത്തെത്തുടർന്ന് എസ്.ഐ കെ.എസ്. സതീഷാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.