
ശിവമോഗ: കർണാടകയിലെ ശിവമോഗ ജില്ലയിൽ അന്ധവിശ്വാസത്തെ തുടർന്ന് നടത്തിയ ആചാരത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം(murder). ശിവമോഗ സ്വദേശി ഗീതമ്മ എന്ന 55 വയസ്സുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്ത്രീയുടെ മകനുൾപ്പടെ 3 പേർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് അന്ധവിശ്വാസത്തെ തുടർന്ന് ആഭിചാര കർമങ്ങൾ നടന്നത്.
ഗീതമ്മ എന്ന സ്ത്രീയെ ഒരു ദുഷ്ടാത്മാവ് ബാധിച്ചതായി മകൻ സഞ്ജയ് വിശ്വസിച്ചിരുന്നതായാണ് വിവരം. ഇവർക്ക് വൈദ്യസഹായം നൽകുന്നതിന് പകരം ബാധ ഒഴുപ്പിക്കാനായി ആശ എന്ന സ്ത്രീയെയും ഭർത്താവ് സന്തോഷിനെയും സഞ്ജയ് ഏർപ്പാട് ചെയ്തു. ആഭിചാര കർമങ്ങളിലൂടെ ബാധ ഒഴുപ്പിക്കാമെന്ന് അവർ സമ്മതിച്ചിരുന്നതായാണ് വിവരം.
ആഭിചാര കർമ്മം രാത്രി 9:30 ന് ആരംഭിച്ച് ഏകദേശം നാല് മണിക്കൂർ നീണ്ടു നിന്നു. കർമ്മങ്ങൾ അവസാനിച്ചതോടെ സ്ത്രീ കൊല്ലപ്പെട്ടു. അതേസമയം സ്ത്രീയെ ക്രൂരമായി മർദ്ദിച്ചു കൊല്ലുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങളിൽ ആശ ചടങ്ങ് നടത്തുമ്പോൾ ഗീതമ്മ അർദ്ധബോധാവസ്ഥയിൽ ഇരിക്കുന്നതും ഗീതമ്മയെ അവർ അടിക്കുന്നതും മുടിയിൽ പിടിച്ചു വലിക്കുന്നതും കാണാം.