റാഞ്ചി: മന്ത്രവാദിനിയാണെന്ന സംശയത്തെത്തുടർന്ന് ജാർഖണ്ഡിൽ 32 വയസ്സുകാരിയായ ജ്യോതി സിങ്കുവിനെയും രണ്ട് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയും നാട്ടുകാർ ചുട്ടുകൊന്നു. കുമാർദുങ്കി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കലൈയ ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തിൽ ജ്യോതിയുടെ ഭർത്താവ് കോൽഹൻ സിങ്കുവിനും ഗുരുതരമായി പൊള്ളലേറ്റു.(Woman and newborn burned alive by being called a witch)
ജ്യോതി സിങ്കു മന്ത്രവാദം നടത്തുന്നുണ്ടെന്ന ഗ്രാമവാസികളുടെ അന്ധവിശ്വാസമാണ് അക്രമത്തിന് പ്രേരിപ്പിച്ചത്. അർധരാത്രി വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ദമ്പതികളുടെയും കുഞ്ഞിന്റെയും മേൽ ഒരു സംഘം അതിക്രമിച്ചു കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ജ്യോതിയും കുഞ്ഞും സംഭവസ്ഥലത്ത് വെച്ച് തന്നെ വെന്തുമരിച്ചു. ഭാര്യയെയും മകനെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കോൽഹൻ സിങ്കുവിന് പൊള്ളലേറ്റത്. ഇയാൾ ഓടി രക്ഷപ്പെട്ട് ബന്ധുവീട്ടിൽ അഭയം തേടുകയായിരുന്നു. നിലവിൽ ഗുരുതരാവസ്ഥയിലുള്ള ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം, വധശ്രമം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന പന്ത്രണ്ടോളം പേർ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങിയിട്ടുണ്ട്. കേസിൽ ഒരു സ്ത്രീയുൾപ്പെടെ കൂടുതൽ പ്രതികളുണ്ടെന്നും അവർക്കായി തിരച്ചിൽ തുടരുകയാണെന്നും വെസ്റ്റ് സിംഗ്ഭും പോലീസ് അറിയിച്ചു.



