
ഹൈദരാബാദ്: സംസ്ഥാനത്ത് സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാരെ ലക്ഷ്യമിട്ട് പ്രവർത്തിച്ച ഡേറ്റിംഗ് ആപ്പ് വഴി വൻ തട്ടിപ്പ് നടത്താൻ ശ്രമം(gay dating app). 65 വയസ്സുള്ള ഒരാളെ ഡേറ്റിംഗ് ആപ്പ് വഴി വശീകരിച്ച് ദൃശ്യങ്ങൾ പകർത്തി പണം തട്ടാൻ ശ്രമിച്ചതായാണ് വിവരം. അമീർപേട്ടിലെ ഒരു ഹോട്ടൽ മുറിയിലാണ് സംഭവം നടന്നത്. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ചെറുപ്പക്കാരനുമായി ബന്ധപ്പെട്ടിരുന്ന 65 വയസുകാരനെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചുവരുത്തി സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ശേഷം ദൃശ്യങ്ങൾ കുടുംബത്തിന് അയയ്ക്കുന്നത് തടയാൻ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.
സംഘത്തിലെ ഒരാൾ ഇരയെ ഓൺലൈനിലൂടെ സമീപിക്കുകയും ഹോട്ടൽ മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്യും. മറ്റ് രണ്ട് പേർ മുറിയിൽ ഒളിച്ചിരിക്കും. ഇര വസ്ത്രം അഴിക്കുകയോ മറ്റേതെങ്കിലും രീതിയിൽ അപമര്യാദയായി പെരുമാറുകയോ ചെയ്യുമ്പോൾ, ഇവർ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് വീഡിയോകൾ പകർത്തും. പരാതി ലഭിച്ചതിനെ തുടർന്ന് പഞ്ചഗുട്ട പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.
സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുക്കാട്പള്ളി, ഗച്ചിബൗളി, ബഞ്ചാര ഹിൽസ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.