
പത്തനംതിട്ട: പതിമൂന്നുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ലക്ഷംരൂപ പിഴയും ശിക്ഷ. മല്ലപ്പള്ളി കുന്നന്താനം ആഞ്ഞിലിത്താനം മൈലക്കാട് ഇല്ലത്തുവീട്ടിൽ ടി.ഇ. ജയിംസിനെയാണ് (44) കോടതി ശിക്ഷിച്ചത്. പത്തനംതിട്ട അതിവേഗകോടതി സ്പെഷ്യൽ ജഡ്ജി ഡോണി തോമസ് വർഗീസാണ് വിധി പറഞ്ഞത്. പിഴയടച്ചില്ലെങ്കിൽ ഒരുമാസത്തെ കഠിനതടവ് കൂടി അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് കൊടുക്കണമെന്നും പോക്സോ വകുപ്പുകൾ പ്രകാരമുള്ള വിധിയിൽ പറയുന്നു. 2022 നവംബറിലാണ് പ്രതി കുട്ടിയുടെ വീട്ടിൽവെച്ച് ലൈംഗികാതിക്രമം നടത്തിയത്.
കീഴ്വായ്പ്പൂർ പൊലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥനാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജെയ്സൺ മാത്യൂസ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി. കോടതിയിൽ എ എസ് ഐ ഹസീന പ്രോസിക്യൂഷന് സഹായം നൽകി