ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ടബ്ലർ റിഡ്ജ് സെക്കണ്ടറി സ്കൂളിൽ ചൊവ്വാഴ്ച നടന്ന കൂട്ടക്കൊലയുടെ നടുക്കുന്ന വിവരങ്ങൾ പുറത്ത്. മാനസികാരോഗ്യ വെല്ലുവിളികൾ നേരിട്ടിരുന്ന 18 വയസ്സുകാരിയാണ് അധ്യാപികയെയും അഞ്ച് വിദ്യാർത്ഥികളെയും വെടിവച്ചു കൊലപ്പെടുത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന് ശേഷം 18-കാരിയായ വാൻറൂട്ട്സെലാർ സ്വയം വെടിവച്ചു മരിച്ചു.(School shooting in Canada, Attacker was 18-year-old trans woman)
നേരത്തെ പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, സ്കൂളിൽ ആറുപേരും വീട്ടിൽ രണ്ടുപേരുമടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടതെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ഡ്വെയ്ൻ മക്ഡൊണാൾഡ് വ്യക്തമാക്കി. സ്കൂളിലെത്തുന്നതിന് മുമ്പ് പ്രതി സ്വന്തം വീട്ടിലാണ് കൊലപാതക പരമ്പര തുടങ്ങിയത്. 39 വയസ്സുള്ള അമ്മയെയും 11 വയസ്സുള്ള അർദ്ധസഹോദരനെയും വെടിവച്ചു കൊന്ന ശേഷമാണ് യുവതി തോക്കുമായി സ്കൂളിലേക്ക് നീങ്ങിയത്. മോഡിഫൈഡ് കൈത്തോക്കും റൈഫിളും ഉപയോഗിച്ചായിരുന്നു ആക്രമണം.
ടബ്ലർ റിഡ്ജ് സ്കൂളിലെ 12-നും 13-നും ഇടയിൽ പ്രായമുള്ള അഞ്ച് വിദ്യാർത്ഥികളാണ് വെടിയേറ്റ് മരിച്ചത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കാനഡയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും മാരകമായ വെടിവെപ്പാണിതെന്ന് പോലീസ് വിശേഷിപ്പിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രതി മാനസികാരോഗ്യ വെല്ലുവിളികൾക്ക് ചികിത്സ തേടിയിരുന്നു.
ആൺകുട്ടിയായി ജനിച്ച വാൻറൂട്ട്സെലാർ കഴിഞ്ഞ ഏതാനും വർഷങ്ങളായി പെൺകുട്ടിയാണെന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയയിലും ഇതേ രീതിയിലാണ് പ്രതി ഇടപെട്ടിരുന്നത്. ഇത്രയും വലിയൊരു ക്രൂരകൃത്യത്തിലേക്ക് നയിച്ച പെട്ടെന്നുള്ള പ്രകോപനം എന്താണെന്ന കാര്യത്തിൽ പോലീസിന് ഇനിയും വ്യക്തത ലഭിച്ചിട്ടില്ല.



