
കോഴിക്കോട്: ചെറുവണ്ണൂരില്‍ ആയുര്‍വേദ ആശുപത്രിയില്‍ യുവതിക്കുനേരേ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയിൽ. കൂട്ടാലിട സ്വദേശിയായ പ്രവിഷയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ ഇവരുടെ മുന്‍ഭര്‍ത്താവ് പ്രശാന്താണ് അക്രമി. നെഞ്ചിലും മുഖത്തും ഗുരുതര പൊള്ളലുകളോടെ പ്രവിഷ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രശാന്തിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് പ്രവിഷ വിവാഹമോചനം ചെയ്തതെന്നും സ്വന്തം മകനെ വരെ അയാള്‍ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അമ്മ പറയുന്നു. "വിവാഹത്തിന് ശേഷം പതിമൂന്ന് വര്‍ഷമാണ് പ്രവിഷയും പ്രശാന്തും ഒരുമിച്ച് ജീവിച്ചത്. ഇവർക്ക് രണ്ടു മക്കളും ഉണ്ടായി. ഇക്കാലയളവിലെല്ലാംപ്രവിഷയെ പ്രശാന്ത് ഉപദ്രവിക്കുമായിരുന്നു. പ്രത്യേകിച്ച് മദ്യപിച്ചതിന് ശേഷം. പീഡനം സഹിക്കാനാകാതെ വരുമ്പോള്‍ പ്രവിഷ സ്വന്തം വീട്ടിലേക്ക് വരാറുണ്ടായിരുന്നു. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പ്രശാന്ത് അവിടെ എത്തുകയും അനുനയിപ്പിച്ച് തിരികെ കൊണ്ടുപോവുകയും ചെയ്യുമായിരുന്നു." അമ്മ വ്യക്തമാക്കി. ഒരിക്കല്‍ ഇയാൾ മദ്യപിച്ച് വന്നതിന് ശേഷം മൂത്തമകന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീയിടാന്‍ നോക്കി. അയല്‍ക്കാരനാണ് ലൈറ്റര്‍ തട്ടിത്തെറിപ്പിച്ചത്. കുട്ടിയുടെ സ്‌കൂളില്‍ പോയി കെട്ടിടം മുഴുവന്‍ തീയിട്ട് നശിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഭീഷണി കൂടി വന്നപ്പോള്‍ രണ്ടരവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രവിഷ ഇയാളില്‍നിന്ന് വിവാഹമോചനം നേടിയത്.