കൊച്ചി: ഭിന്നശേഷിക്കാരനെ ഹണിട്രാപ്പിൽപ്പെടുത്തി ക്രൂരമായി മർദിച്ച കേസിലെ പ്രതികൾക്കെതിരെ കാപ്പ ചുമത്താൻ പോലീസ് നീക്കം. പിടിയിലായ പ്രതികളായ അമൽ, അനന്തു എന്നിവർ കൊലപാതക ശ്രമം, ലഹരിക്കടത്ത് ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണിത്. കേസിലെ ഒന്നാം പ്രതി സഫാനയുടെ പങ്ക് സംബന്ധിച്ച് കടവന്ത്ര പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.(Kochi honeytrap case, KAAPA to be charged against the accused)
പറവൂർ സ്വദേശിനിയായ സഫാനയുടെ നേതൃത്വത്തിലുള്ള സംഘം അമൽ ദേവ് എന്ന യുവാവിനെ വശീകരിച്ച് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ എത്തിക്കുകയായിരുന്നു. യുവാവ് ഇവരുടെ നീക്കങ്ങളെ എതിർത്തപ്പോൾ ബലപ്രയോഗത്തിലൂടെ വിവസ്ത്രനാക്കി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി.
യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടാനുള്ള ശ്രമം പരാജയപ്പെട്ടതോടെ സംഘം ക്രൂരമായ മർദനം നടത്തി. മർദനത്തിൽ യുവാവിന് സാരമായ പരിക്കേറ്റിട്ടുണ്ട്. കേസിലെ അഞ്ച് പ്രതികളിൽ നാല് പേരെ കടവന്ത്ര പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള അഞ്ചാമനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി.

