
ഹൈദരാബാദ്: എൻജിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റൽ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെത്തി. ആന്ധ്രാപ്രദേശിലാണ് സംഭവം. ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത് വിദ്യാർഥികളുടെ വീഡിയോ റെക്കോർഡ് ചെയ്ത് വിൽക്കുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്.
ഞെട്ടലുളവാക്കുന്ന ഈ സംഭവം ഉണ്ടായത് കൃഷ്ണ ജില്ലയിലെ ഗുഡ്‌വല്ലേരു എൻജിനീയറിംഗ് കോളേജിലാണ്. സംഭവത്തിൽ വിദ്യാർഥികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
വിദ്യാർഥിനികൾ വാഷ്‌റൂമിലെ ഒളിക്യാമറ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതേത്തുടർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾ രാത്രിയിലും പിരിഞ്ഞുപോകാതെ പ്രതിഷേധം തുടരുകയായിരുന്നു.
ഇതിന് പിന്നിൽ പ്രവർത്തിച്ച ബി ടെക് അവസാന വർഷ വിദ്യാർഥി വിജയ് കുമാറിനെ പോലീസ് പിടികൂടി. ഇയാൾ താമസിക്കുന്നത് ആൺകുട്ടികളുടെ ഹോസ്റ്റലിലാണ്. ഇയാളുടെ ലാപ്ടോപ്പ് പിടിച്ചെടുത്ത പോലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണ്.
മൂന്നുറിലധികം വീഡിയോകൾ ഇയാൾ ഇത്തരത്തിൽ ചിത്രീകരിച്ചതായും, ചില വിദ്യാർത്ഥികൾ ഇയാളിൽ നിന്ന് ഇവ വാങ്ങി പണം നൽകിയതായും റിപ്പോർട്ടുണ്ട്.