

ന്യൂഡൽഹി: രാജ്യത്തെയാകമാനം ഭയപ്പെടുത്തി ബോംബ് ഭീഷണി സന്ദേശങ്ങൾ എത്തിയ സംഭവത്തിൽ നിർണായക വിവരം ലഭിച്ചതായി സൂചന. ഇ മെയിലുകൾ അയച്ചതിന് പിന്നിൽ പ്രവര്‍ത്തിച്ചയാളെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതായാണ് സൂചന.(Fake bomb threat incident)
ഇയാൾ മഹാരാഷ്ട്ര സ്വദേശിയാണെന്നാണ് വിവരം. ഭീകരവാദവുമായി ബന്ധപ്പെട്ട പുസ്തകം എഴുതിയ ആളാണ് വ്യാജ ബോംബ് ഭീഷണി പരമ്പരയ്ക്ക് പിന്നിലെന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
പ്രതി 35-കാരനായ ജഗദീഷ് ഉയിക്യെ എന്നയാളാണ് എന്നാണ് സംശയിക്കുന്നത്. ഇയാൾ മഹാരാഷ്ട്രയിലെ വിദർഭയിലെ ഗോണ്ടിയ ജില്ലയിലാണ് താമസിക്കുന്നത്. മാവോവാദി മേഖലയാണിത്.
താനെഴുതിയ പുസ്തകത്തിൽ ഇയാൾ നിഗൂഢതകൾ നിറഞ്ഞ സ്വകാര്യ ഭീകരവാദ കോഡിനെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. പുസ്തകത്തിൽ 5 ദിവസത്തിനിടെ മുപ്പതോളം സ്ഫോടനങ്ങൾ നടക്കുമെന്ന് പറയുന്നതായും, 25-എംബിഎ-5-എം.ടി.ആർ എന്ന കോഡിനെക്കുറിച്ച് പറയുന്നതായും റിപ്പോർട്ടുണ്ട്.
ഇയാൾ സമാന രീതിയിൽ വ്യാജ ബോംബ് ഭീഷണിയുമായി മുൻപും പിടിയിലായിരുന്നു. 2021ലായിരുന്നു ഇത്.