കലബുറഗി: കർണാടകയിലെ കലബുറഗിയിൽ സർക്കാർ സ്കൂൾ അധ്യാപികയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച നിലയിൽ കണ്ടെത്തി. കലബുറഗി ആനന്ദ് കോളനി സ്വദേശിനിയായ ജ്യോതി കപാലെ ആണ് കൊല്ലപ്പെട്ടത്. കമലാപുരം താലൂക്കിലെ കൽമൂഡ് ഗ്രാമത്തിലെ റോഡരികിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.(Extreme cruelty in Karnataka, School teacher hacked to death, body dumped on roadside and burnt)
ബീദർ ജില്ലയിലെ ഭാൽക്കി താലൂക്കിലുള്ള വഞ്ചാരഖേഡ സർക്കാർ സ്കൂളിലെ അധ്യാപികയായിരുന്നു ജ്യോതി. ജോലിയുടെ സൗകര്യത്തിനായി ബീദറിലായിരുന്നു താമസമെങ്കിലും ആഴ്ചയിലൊരിക്കൽ കലബുറഗിയിലെ വീട്ടിൽ വരാറുണ്ടായിരുന്നു. വീട്ടിൽ നിന്ന് തിരികെ ബീദറിലേക്ക് പോകുന്ന വഴിയാണ് അക്രമികൾ ഇവരെ തടഞ്ഞുനിർത്തി മാരകായുധങ്ങൾ കൊണ്ട് വെട്ടിക്കൊന്നത്.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹത്തിൽ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പോലീസ് കരുതുന്നു. കൽമൂഡ് ഗ്രാമത്തിലെ റോഡരികിൽ മൃതദേഹം കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. സംഭവത്തിൽ കമലാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തിവൈരാഗ്യമാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് വ്യക്തമല്ല. പ്രതികളെ കണ്ടെത്താനായി പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

