
കടക്കൽ: വാറ്റ് കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് മൊബൈൽ ഫോണും സ്വർണവും മോഷണം പോയ സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ചടയമംഗലം എക്സെസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ഇളമ്പഴന്നൂർ കാറ്റാടിമൂട് ശ്രീജാഭവനിൽ ഷൈജു (36) ആണ് ചിതറ പൊലീസിന്റെ പിടിയിലായത്. ചിതറ മാങ്കോട് തെറ്റിമുക്കിൽ അൻസാരി മൻസിലിൽ അൻസാരിയുടെ വീട്ടിൽ നടന്ന മോഷണത്തിലാണ് അറസ്റ്റ്. (Excise officer arrested)
കഴിഞ്ഞ വർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷ്ടിച്ച മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് ഏകദേശം ഒരു വർഷത്തിന് ശേഷം എക്സൈസ് ഉദ്യോഗസ്ഥന് കുരുക്കായത്. അൻസാരിയുടെ വീട്ടിൽ വാറ്റ് കണ്ടെത്താനാണ് ഷൈജു ഉൾപ്പെടെ ആറംഗ എക്സൈസ് സംഘം എത്തിയത്. വാറ്റ് ഉപകരണങ്ങളടക്കം കസ്റ്റഡിയിലെടുത്ത് അൻസാരിയെ അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്തപ്പോൾ വീട് പൂട്ടി താക്കോൽ അയൽവാസിയെ ഏൽപ്പിച്ചിരുന്നു.
റിമാൻഡിലായ ഇയാൾ ഒരു മാസത്തിനപ്പുറം വീട്ടിലെത്തിപ്പോൾ മെത്തയുടെ അടിയിൽ സൂക്ഷിച്ചിരുന്ന അഞ്ചുപവൻ സ്വർണ മാലയും പത്ത് ഗ്രാം തൂക്കം വരുന്ന ലോക്കറ്റും ഒരു ടോർച്ച് ലൈറ്റും മൊബൈൽ ഫോണും ഉൾപ്പെടെ നഷ്ടപ്പെട്ടതായി കണ്ടെത്തുകയും ഇക്കാര്യം ചൂണ്ടിക്കാട്ടി ചിതറ പൊലീസിൽ പരാതി നൽകുകയും ചെയ്തു. അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ കൊട്ടാരക്കര റൂറൽ എസ്.പിക്ക് പരാതി നൽകി. നഷ്ടമായ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് എക്സൈസ് ഉദ്യോഗസ്ഥനിലേക്ക് നയിച്ചത്.
അൻസാരിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ ഷൈജു ഉപയോഗിക്കുന്നത് കണ്ടെത്തിയതോടെ പ്രതിയെ തിരിച്ചറിഞ്ഞ് ചിതറ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.