

പത്തനംതിട്ട: ഡ്രൈവിങ് സ്കൂളിൽ പഠിച്ചതിന്റെ ഫീസ് ചോദിച്ചതിനും വിഡിയോ കാൾ ചെയ്തതിനും ഉടമയെ ക്രൂരമായി മർദിക്കുകയും തടസ്സം പിടിച്ച ഭാര്യയെ ദേഹോപദ്രവം ഏൽപിക്കുകയും ചെയ്ത കേസിൽ സഹോദരങ്ങളായ യുവാക്കളെ പത്തനംതിട്ട പൊലീസ് പിടികൂടി. പത്തനംതിട്ട വെട്ടിപ്പുറം പേട്ട മൂപ്പനാർ വീട്ടിൽ സലിം മുഹമ്മദ് മീരക്കാണ് (56) യുവാക്കളുടെ ക്രൂരമർദനം ഏറ്റത്. (Assaulted)
ബുധനാഴ്ച വൈകീട്ട് ഏഴോടെ പേട്ടയിലെ സലീമിന്റെ വീടിന് സമീപത്താണ് സംഭവം നടന്നത്. പത്തനംതിട്ട വെട്ടിപ്പുറം പേട്ട പുതുപ്പറമ്പിൽ വീട്ടിൽ ആഷിഖ് റഹീം(19), അഫ്സൽ റഹീം(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ മാതാവ് സലീമിന്റെ ഉടമസ്ഥതയിലുള്ള എം.ബി.വി ഡ്രൈവിങ് സ്കൂളിൽ ഡ്രൈവിങ് പരിശീലനം നടത്തിയിരുന്നു. ഇതിനായി അടച്ചതിന്റെ ബാക്കി ഫീസ് ചോദിച്ചതിലും ഫീസ് ചോദിച്ച് വിഡിയോ കാൾ ചെയ്തതിലും പ്രകോപിതരായാണ് യുവാക്കൾ സലീമിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി നഞ്ചക്കുകൊണ്ട് മാരകമായി മർദിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.