
മുംബൈ: വധഭീഷണി ഉണ്ടായതിനെ തുടർന്ന് നടൻ ഷാരുഖ് ഖാന് വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തി (Shah Rukh Khan). ഇതോടെ ആറ് സായുധ സുരക്ഷാ ഉദ്യോഗസ്ഥർ സദാസമയവും ഷാരുഖിനൊപ്പമുണ്ടാകും. നേരത്തെ രണ്ടു പേർ മാത്രമായിരുന്നു സുരക്ഷാ സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ മുംബൈയിലെ ബാന്ദ്ര പോലീസ് സ്റ്റേഷനിലാണ് ഭീഷണി ഫോൺ കോളെത്തിയത്.
ഷാരുഖ് ഖാനെ വധിക്കുമെന്നും വധിക്കാതിരിക്കണമെങ്കിൽ 50 ലക്ഷം രൂപ നൽകണം എന്നുമായിരുന്നു ആവശ്യം. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിൽ നിന്നായിരുന്നു കോൾ. ഫൈസൽ എന്നയാളുടെ ഫോൺ നമ്പരിൽനിന്നാണ് ഭീഷണി എത്തിയതെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് കണ്ടെത്തിയിരുന്നു. ഇയാളെ കണ്ടെത്താനായി മുംബൈ പോലീസിന്റെ ഒരു സംഘം റായ്പുരിലേക്ക് തിരിച്ചിട്ടുണ്ടെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.