
ബംഗളൂരു : നടിയും മുൻ എംപിയുമായ ദിവ്യ സ്പന്ദന എന്ന രമ്യയെ സാമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തുകയും കൊല്ലുമെന്നും ബലാത്സംഗപ്പെടുത്തുമെന്നും ഭീഷണിപെടുത്തുകയും ചെയ്ത രണ്ടുപേരെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. ബംഗളൂരു പൊലീസ് കമ്മീഷണർക്ക് രമ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരെ കൂടി അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.
അപകീർത്തികരമായ കമന്റുകൾ പോസ്റ്റ് ചെയ്ത 43 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയാണ് രമ്യ നിയമനടപടി ആവശ്യപ്പെട്ടത്. കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
കന്നഡ നടൻ ദർശൻ മുഖ്യപ്രതിയായ രേണുകസ്വാമി കൊലക്കേസിൽ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളെ അഭിനന്ദിച്ച് രമ്യ ജൂലൈ 26-ന് പോസ്റ്റിട്ടിരുന്നു. ഇരയുടെ കുടുംബത്തിന് നീതി വേണമെന്ന് രമ്യ ആവശ്യപ്പെട്ടിരുന്നു. ഈ പോസ്റ്റുകൾക്ക് പിന്നാലെയാണ് നടിക്ക് നേരെ സൈബർ ആക്രമണങ്ങൾ ആരംഭിച്ചത്. രമ്യയെ ഭീഷണിപ്പെടുത്തി നിരവധിപേർ രംഗത്തെത്തിയത്.