
കൊല്ലം: ശാസ്താംകോട്ടയിൽ പെയിന്റിംഗ് തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ തലയ്ക്കടിയേറ്റ് മരിച്ചു(Conflict Between Painting Workers). ആലപ്പുഴ കോട്ടപ്പുറം സ്വദേശി വിനോദാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ കൊല്ലം അയത്തിൽ സ്വദേശി രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശാസ്താംകോട്ടയിൽ ക്ഷേത്ര സദ്യാലയത്തിലെ പെയിന്റിംഗ് ജോലിക്കായി എത്തിയതായിരുന്നു വിനോദും രാജുവും. മദ്യലഹരിയിൽ ആയിരുന്ന ഇരുവരുടെയും വഴക്കാണ് സംഘർഷത്തിൽ കലാശിച്ചത്. വാക്ക് തർക്കത്തിന് പിന്നാലെ കമ്പിവടി ഉപയോഗിച്ച് വിനോദിനെ രാജു തലയ്ക്കടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ വിനോദിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല നടത്തിയ ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച രാജുവിനെ ശാസ്താംകോട്ടയിൽ വച്ച് പൊലീസ് പിടികൂടി.
പുലർച്ചെ പെയിന്റിംഗ് സാമഗ്രികൾ കൊണ്ടുവന്ന ആളുടെ മുന്നിൽ വച്ചായിരുന്നു സംഘർഷം നടന്നത്. ഇരുവരും മദ്യലഹരിയിലായിരുന്നതായി ഇയാൾ പൊലീസിന് മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.