
ടാക്സി ഡ്രൈവർക്കെതിരെ ഫോണിലൂടെ വർഗീയ പരാമർശം നടത്തിയെന്ന കുറ്റത്തിന് നടൻ ജയകൃഷ്ണനും സുഹൃത്തുക്കൾക്കും എതിരെ കേസ്. ഓൺലൈൻ ടാക്സി ഡ്രൈവർക്കെതിരെയാണ് ജയകൃഷ്ണനും സുഹൃത്തുക്കളും വർഗീയ പരാമർശം നടത്തിയത്. സംഭവത്തിൽ മംഗളൂരു ഉറവ പോലീസ് ആണ് കേസെടുത്തത്. ജയകൃഷ്ണൻ സുഹൃത്തുക്കളായ സന്തോഷ്, എബ്രഹാം, വിമൽ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ജയകൃഷ്ണൻ ബംഗളൂരു ബജാജ് ന്യൂ റോഡിൽ നിന്ന് യാത്രയ്ക്ക് വേണ്ടി ഓൺലൈൻ ടാക്സി ബുക്ക് ചെയ്തിരുന്നു. പിക്കപ്പ് പോയിന്റ് ഉറപ്പിക്കുന്നതിനായി ടാക്സി ഡ്രൈവർ അഹമ്മദ് ഷക്കിർ ആപ്പ് വഴി വിളിച്ചപ്പോൾ സംഭാഷണം അവസാനിക്കുന്നതിന് മുമ്പായി ഡ്രൈവർ മുസ്ലിം തീവ്രവാദിയാണെന്ന് ഒപ്പം ഉണ്ടായിരുന്നവരോട് ജയകൃഷ്ണൻ പറയുകയായിരുന്നു.
ഇത് ഫോണിലൂടെ കേട്ട ഡ്രൈവർ ചോദ്യം ചെയ്തപ്പോൾ മലയാളത്തിൽ ഡ്രൈവറുടെ അമ്മയ്ക്കെതിരെ മോശം പരാമർശം നടത്തിയതായും ആരോപണം ഉണ്ട്. പ്രകോപനം ഉണ്ടാക്കൽ, വിദ്വേശ പരാമർശം വഴി പൊതു സമാധാനം തകർക്കാനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് നടനും സുഹൃത്തുക്കൾക്കും എതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, പോലീസ് സ്റ്റേഷനിൽ വച്ച് നടൻ മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.