
ന്യൂഡൽഹി: കൊൽക്കത്തയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികൾക്ക് വധശിക്ഷ നൽകാനുള്ള ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നീക്കത്തിനെതിരെ കേന്ദ്രം. വനിത ശിശുക്ഷേമ മന്ത്രി അന്നപൂർണാ ദേവി മമതയുടെ നീക്കത്തിൽ കടുത്ത അതൃപ്തി അറിയിച്ച് ബംഗാൾ മുഖ്യമന്ത്രിക്ക് കത്തയച്ചു.
ഭാരതീയ ന്യായ സംഹിതയിൽ ബലാത്സംഗ കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് പറയുന്ന കേന്ദ്രമന്ത്രി, സംസ്ഥാനത്തെ 48,600 കേസുകളിൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കത്തിലൂടെ വ്യക്തമാക്കുന്നു. അതോടൊപ്പം, ഫാസ്റ്റ് ട്രാക്ക് കോടതികളെ നോക്കുകുത്തികളാക്കിയെന്നും അവർ കത്തിലൂടെ വിമർശിച്ചു.
വിവിധ സംഘടനകളും പ്രതികൾക്ക് വധശിക്ഷ നൽകാനുള്ള നീക്കത്തെ എതിർത്ത് രംഗത്തെത്തി. മമത സർക്കാർ നടത്തുന്നത് ഡോക്ടറുടെ കൊലപാതകത്തിലെ വീഴ്ച്ച മറയ്ക്കാനുള്ള ശ്രമം ആണെന്നാണ് പീപ്പിൾസ് യൂണിയൻ ഓഫ് സിവിൽ ലിബർട്ടിയുടെ ആരോപണം.
അതേസമയം, നാളെ മുതൽ പ്രതികൾക്ക് വധശിക്ഷ നൽകാൻ നിയമ നിർമ്മാണത്തിനായി ബംഗാളിൽ പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിക്കും. പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ അടുത്തയാഴ്ച നിയമസഭ പാസ്സാക്കുമെന്ന് രണ്ടാഴ്ച്ച മുൻപ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചിരുന്നു. കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടർ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് ഇത്.