ഹോളേനരസിപുര: അമിതവേഗത ചോദ്യം ചെയ്തതിന്റെ പകയിൽ വഴിയാത്രക്കാരായ യുവാക്കൾക്ക് മേൽ ആഡംബര കാർ ഓടിച്ചുകയറ്റി. കർണാടകയിലെ ഹോളേനരസിപുരയിലുണ്ടായ ഈ ക്രൂരതയിൽ മനു (22) എന്ന യുവാവ് തൽക്ഷണം കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്ന് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Car drives into pedestrians, 22-year-old dies tragically)
ഹോളേനരസിപുര മുനിസിപ്പാലിറ്റി പരിധിയിലുള്ള സൂരനഹള്ളിക്ക് സമീപമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സൂരനഹള്ളി സ്വദേശികളായ മനു, അഭിഷേക്, രാകേഷ്, കുശാൽ എന്നിവർ ശ്രീ ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇവർ റോഡരികിൽ നിന്ന് സംസാരിക്കുന്നതിനിടെയാണ് കാർ അതിവേഗത്തിൽ പാഞ്ഞുവന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട യുവാക്കൾ ഡ്രൈവറോട് വേഗത കുറയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.
യുവാക്കളുടെ ഉപദേശം ഇഷ്ടപ്പെടാതിരുന്ന ഡ്രൈവർ കുറച്ചുദൂരം മുന്നോട്ട് പോയ ശേഷം വാഹനം വെട്ടിച്ച് അതിവേഗത്തിൽ തിരിച്ചുവന്നു. റോഡരികിൽ നിന്നിരുന്ന നാലുപേരുടെയും മുകളിലേക്ക് കാർ ബോധപൂർവ്വം ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ മനു സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. സംഭവത്തിന് ശേഷം കാർ ഉപേക്ഷിച്ച് ഡ്രൈവർ ഒളിവിൽ പോയി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അപകടമുണ്ടാക്കിയ ഫോർച്യൂണർ കാർ കസ്റ്റഡിയിലെടുത്തു. പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

