
റായ്‌പുർ: ഛത്തീസ്ഗഡിലെ റായ്പൂരിൽ മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രാകറിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്(Brutality; Mukesh Had 15 Cuts On His Skull). കരൾ 4 കഷ്ണമായെന്നും തലയോട്ടിയിൽ 15 മുറിവുകൾ കണ്ടെത്തിയെന്നും ഹൃദയം കീറിമുറിച്ചെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മുകേഷിന്റെ കഴുത്ത് ഒടിഞ്ഞ നിലയിലാണ്. ശരീരത്തിന്റെ പല ഭാഗത്തും ഗുരുതര ഒടിവുകളുണ്ട്. ആന്തരികാവയവങ്ങളിൽ മുറിവുകളുണ്ട്. വാരിയെല്ലുകളിൽ മാത്രം അഞ്ച് ഒടിവുകളാണുള്ളത്. അതി ക്രൂരമായാണ് മുകേഷിനെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ട് ചൂണ്ടി കാട്ടുന്നു.
മുകേഷ് നിരന്തരം ജനകീയ വിഷയങ്ങളിൽ ഇടപെടുന്നയാളായിരുന്നു. ഈ അടുത്ത കാലത്തായി റോഡ് നിർമാണവുമായി ബന്ധപ്പെട്ടുള്ള അഴിമതി പുറത്തുകൊണ്ടു വന്നത് മുകേഷ് ആയിരുന്നു. ശേഷം ജനുവരി 1 മുതൽ മുകേഷിനെ കാണാതായി. തുടർന്ന് പ്രദേശത്തെ പ്രധാന കരാറുകാരനായ സുരേഷ് ചന്ദ്രാകറിന്റെ വീട്ടിൽ സെപ്റ്റിക് ടാങ്കിലാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടു വന്നതിന്റെ പകയാണ് മാധ്യമ പ്രവർത്തകനായ മുകേഷ് ചന്ദ്രാകറിനെ കൊലപ്പെടുത്താൻ കാരണമെന്നാണ് കരുതുന്നത്.
മുകേഷിന്റെ അവസാന മൊബൈൽ ലൊക്കേഷൻ സുരേഷിന്റെ വീടിനടുത്തായതാണു പൊലീസിനെ പ്രതിയിലേക്കെത്താൻ സഹായിച്ചത്. പരിശോധനയ്ക്കിടെ പുതുതായി കോൺക്രീറ്റ് ഉപയോഗിച്ച് മൂടിയ നിലയിൽ ഒരു സെപ്റ്റിക്ക് ടാങ്ക് പൊലീസ് കണ്ടെത്തി. ഇതിൽ സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയ്ക്കൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.