
മുംബൈ: നാഗ്പൂർ റെയിൽവേ സ്റ്റേഷനിൽ ഉറങ്ങുകയായിരുന്നവർക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇവരെ ആക്രമിച്ചത്. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. നിലവിളി കേട്ട് റെയിൽവേ പൊലീസിന്‍റെ പട്രോളിംഗ് സംഘം സ്ഥലത്തെത്തി അക്രമിയെ പിടികൂടി.
ആറാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഉറങ്ങുകയായിരുന്ന ഏഴുപേരടങ്ങുന്ന സംഘത്തെയാണ് റെയിൽവേ ട്രാക്കുകളിൽ ഉപയോഗിക്കുന്ന കോൺക്രീറ്റ് സ്ലീപ്പർ സ്ലാബുകളിലൊന്ന് ഉപയോഗിച്ച് മർദ്ദിച്ചത്. കൊല്ലപ്പെട്ടവരിൽ ഒരാൾ തമിഴ്നാട് സ്വദേശി ഗണേഷ് കുമാർ (40) ആണ്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ ചികിത്സയിലാണ്.