
അടൂർ: സോഫ്റ്റ്വെയർ എൻജിനീയർ ചമഞ്ഞ് വീടും സ്ഥലവും വാങ്ങിത്താരാമെന്നു പറഞ്ഞ് യുവതിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതിയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടാരക്കര ഉമ്മന്നൂർ വാളകം പൊയ്ക വിളയിൽ ആർ. സുരേഷ് കുമാറിനെയാണ് (49) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ടാപ്പിങ് തൊഴിലാളിയാണ് പ്രതി. (money fraud)
സമൂഹമാധ്യമം വഴി അനൂപ് ജി. പിള്ള എന്ന പേരിൽ വ്യാജ വിലാസം സൃഷ്ടിച്ച് സുരേഷ് കുമാർ എം.ടെക് ബിരുദാരിയായ യുവതിയുമായ പരിചയപ്പെടുകയും തിരുവനന്തപുരത്ത് കവടിയാറുള്ള സ്വകാര്യ കമ്പനിയാലാണ് ജോലി എന്നാണ് യുവതിയെ വിശ്വസിപ്പിക്കുകയുമായിരുന്നു. തുടർന്ന് തിരുവനന്തപുരം ഭാഗത്ത് ലാഭത്തിൽ വീടും സ്ഥലവും വാങ്ങി തരാം എന്ന് വാഗ്ദാനം നൽകി. തുടർന്ന് വീടിന് മുൻകൂർ തുക നൽകാനെന്ന പേരിൽ പണം ആവശ്യപ്പെട്ടു.
തന്റെ ബാങ്ക് അക്കൗണ്ടിന് ചില പ്രശ്നങ്ങളുണ്ടെന്നും അതിനാൽ വീട്ടിലെ റബർ തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് പണം ഇടാൻ ആവശ്യപ്പെട്ടു. തുടർന്ന് ആദ്യം 25,000 രൂപ യുവതി അയച്ചുകൊടുത്തു. പലപ്പോഴായി 15 ലക്ഷം രൂപ ഇയാൾ യുവതിയിൽനിന്ന് കൈക്കലാക്കി. പിന്നീട് ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സാധിക്കാതെ വന്നതോടെ ഇവർ വീട്ടുകാരുടെ സഹായത്തോടെ കവടിയാറിൽ എത്തി അനൂപ് ജി. പിള്ള എന്ന പേരിലുള്ള ആളിനെ തിരക്കിയെങ്കിലും ഇങ്ങനെ ഒരാൾ ഇല്ലെന്ന് ബോധ്യമായി. തുടർന്ന് അടൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.