
ഡൽഹി: ഓൺലൈൻ ആപ്പ്ളിക്കേഷൻ ആയ ഹൈബോക്സിലൂടെ വൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസിൽ ഒരാളെ അറസ്റ്റ് ചെയ്തത് ഡൽഹി പൊലീസ്. തമിഴ്നാട് സ്വദേശിയായ മുപ്പതുകാരൻ ശിവറാമാണ് പിടിയിലായത്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും 18 കോടി രൂപയും കണ്ടെത്തി. ആപ്പിന് വേണ്ടി സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയ അഞ്ച് വ്ളോഗര്‍മാര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഡൽഹി പൊലീസ് നോട്ടീസ് നൽകി.
പ്രശസ്ത വ്ളോഗര്‍മാരായ ഇൽവിഷ് യാദവ്, അഭിശേക് മൽഹാൻ ഉൾപ്പെടെ അഞ്ച് പേർക്കാണ് നോട്ടീസ് നൽകിയത്. ആപ്പിലൂടെയുള്ള ദൂരൂഹമായ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഫോൺ പേ അടക്കം പേയ്മെന്റ് ആപ്പുകളും നീരീക്ഷണത്തിലാണെന്ന് പൊലീസ് വ്യക്തമാക്കി. ഏകദേശം അഞ്ചൂറ് കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പൊലീസ് വിലയിരുത്തൽ. നാനൂറിലേറെ പരാതികൾ ഇതിനോടകം ഡൽഹി പൊലീസിന് ലഭിച്ചിച്ചുണ്ട്.