
ബെയ്ജിംഗ്: ചൈനയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച് കയറ്റി 35 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ചു. 62 വയസുകാരനായ ഫാൻ വിഖിയു എന്ന ആളെയാണ് കോടതി ശിക്ഷിച്ചത്. ഭീകരമായ കൃത്യമാണ് പ്രതി ചെയ്തതെന്ന് കോടതി പറഞ്ഞ കോടതി ക്രൂരതയുടെ പ്രത്യാഘാതം വളരെ വലുതായിരുന്നുവെന്നും അത് സമൂഹത്തിന് വലിയ ഭീഷണിയായെന്നും വിലയിരുത്തി. മരണപ്പെട്ടവരിൽ ചിലരുടെ ബന്ധുക്കൾക്കും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും മുന്നിൽവെച്ചാണ് കോടതി വിധി പറഞ്ഞത്. (punishment)
ദക്ഷിണ ചൈനീസ് നഗരമായ ഷുഹായിൽ നവംബർ 11നാണ് ദാരുണമായ സംഭവം നടന്നത്. ഒരു സ്പോട്സ് കോംപ്ലക്സിന് മുന്നിൽ വ്യായാമം ചെയ്യുകയായിരുന്ന ആൾക്കൂട്ടത്തിന് ഇടയിലേക്ക് ഫാൻ വിഖിയു തന്റെ എസ്യുവി വാഹനം ഓടിച്ചുകയറ്റുകയായിരുന്നു.
സംഭവ സ്ഥലത്തു വച്ചു തന്നെ പ്രതി പിടിയിലായി. കത്തി കൊണ്ട് സ്വയം മുറിവേൽപ്പിച്ച നിലയിൽ പിടിയിലായ ഇയാൾ പിന്നീട് ബോധരഹിതനാവുകയും ചെയ്തു. കേസ് വെള്ളിയാഴ്ച തുറന്ന കോടതിയിൽ പരിഗണനയ്ക്കെടുക്കുകയും അന്ന് തന്നെ വിധി പറയുകയും ചെയ്തുവെന്ന് ഔദ്യോഗിക മാധ്യമമായ സിസിടിവി റിപ്പോർട്ട് ചെയ്തു.