
കൊൽക്കത്ത : പശ്ചിമബംഗാളിൽ മെട്രോ തൂണിലേക്ക് കാർ ഇടിച്ചു കയറി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്നവരെ ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ(Dead Bodies Found). ബുധനാഴ്ച പുലർച്ചെ കൊൽക്കത്തയിലെ റൂബി മേഖലയിലാണ് സംഭവം നടന്നത്. കാർ തുണിലേക്ക് ഇടിച്ചു കയറ്റി തങ്ങൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും വീട്ടിൽ മൂന്ന് മൃതദേഹങ്ങൾ കൂടി ഉണ്ടെന്നും ആയിരുന്നു മൊഴി.
ഒരു കുടുംബത്തിലെ തന്നെ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. പ്രണയ് ഡേ, സഹോദരൻ പ്രസൂൺ, 16 വയസ്സുള്ള ആൺകുട്ടി എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ താംഗ്രയിലെ വീട്ടിലെത്തിയ പോലീസ് പ്രധാന വാതിൽ തകർത്താണ് ഉള്ളിൽ കടന്നത്. ഇവിടെ ഒന്നാം നിലയിലെ വിവിധ മുറികളിലായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടേതുൾപ്പെടെ മൂന്ന് സ്ത്രീകളുടെ മൃതദേഹങ്ങൾ പോലീസ് കണ്ടെത്തി. മാത്രമല്ല; മുറിയിൽ പലയിടത്തും രക്തക്കറകളും കണ്ടെത്തി. മരിച്ചതിൽ ഒരു സ്ത്രീ പ്രണയ് ഡെയുടെ ഭാര്യയാണ്. ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ കൊലപാതകമാണോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.