
കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണ മോഷണത്തിലെ പ്രതിയായ മുൻ മാനേജർ മധ ജയകുമാർ പണം ഉപയോഗിച്ചത് എന്തിനാണെന്ന് കണ്ടെത്തി. ഓൺലൈൻ ട്രേഡിങ്ങിനായാണ് പ്രതി പണം ഉപയോഗിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഇയാൾ മോഷ്ടിച്ച സ്വർണ്ണം പണയം വച്ചത് തമിഴ്നാട്ടിലാണ്. ഇവിടുത്തെ ഒരു ബാങ്കിൻ്റെ വിവിധ ബ്രാഞ്ചുകളിലായാണ് സ്വർണം പണയം വച്ചത്. വിവിധ ഘട്ടങ്ങളിലായാണ് 26 കിലോ സ്വർണ്ണവും മോഷ്ടിച്ചത്. ഇയാൾ ഓൺലൈൻ ട്രേഡിങ് നടത്തിയത് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിലെ ജീവനക്കാരനുമായി ചേർന്നാണ്. ഇതിൽ പ്രതിയുടെ ഭാര്യയും പങ്കാളിയാണ്. പോലീസ് ഇൻഷുറൻസ് ജീവനക്കാരനെയും, ഭാര്യയെയും ചോദ്യം ചെയ്യും.
ഒളിവിൽപ്പോയ പ്രതി മധ ജയകുമാറിനെ തെലങ്കാനയിൽ നിന്നാണ് പിടികൂടിയത്. കൊയിലാണ്ടി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ബാങ്ക് മാനേജർ കൂടിയായ പ്രതി തട്ടിയത് സ്വകാര്യ ധനകാര്യ സ്ഥാപനം ബാങ്കിൽ പണയം വെച്ച 26 കിലോ സ്വർണ്ണമാണ്.
ഇയാൾ പകരമായി വച്ച 26 കിലോ മുക്കുപണ്ടം പോലീസ് കസ്റ്റഡിയിലെടുത്തു.