
മനാമ: ഭക്ഷണപദാർഥമെന്ന വ്യാജേന ബോക്സിനുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ കോടതി 15 വർഷം തടവും 5,000 ദിനാർ പിഴയും ശിക്ഷ വിധിച്ചു (Drugs case). അറബ് വംശജനായ യുവാവിനെയാണ് ഒന്നാം ഹൈ ക്രിമിനൽ കോടതി ശിക്ഷിച്ചത്. ഇയാളുടെ ബാഗേജിൽനിന്ന് നൈലോണിൽ പൊതിഞ്ഞ 53 കഷണം കഞ്ചാവ്, ഭക്ഷണ ബോക്സിൽ ഒളിപ്പിച്ച 1,975 ക്യാപ്റ്റഗൺ ഗുളികകൾ, 1,000 സൈക്കോട്രോപിക് ഗുളികകൾ എന്നിവ കണ്ടെത്തി. ഇയാളുടെ സംശയാസ്പദമായ പെരുമാറ്റത്തെത്തുടർന്ന് എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശ്രദ്ധതിരിക്കാനായി പ്രതി തന്റെ സഹോദരിയെ ഉപയോഗിച്ച് അധികൃതരെ വഴിതിരിച്ചുവിടാൻ ശ്രമിച്ചതായും പ്രോസിക്യൂട്ടർമാർ പറഞ്ഞു.
ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കട്ടിലിനടിയിൽ ഒളിപ്പിച്ച 34.47 ഗ്രാം കഞ്ചാവും കട്ടിങ് ഉപകരണങ്ങൾ, പാക്കേജിങ് സാമഗ്രികൾ, ഇലക്ട്രോണിക് സ്കെയിൽ എന്നിവയും കണ്ടെത്തി. ഈവർഷം ആദ്യമാണ് കള്ളക്കടത്ത് ശ്രമം നടന്നതെന്ന് പ്രോസിക്യൂട്ടർമാർ സ്ഥിരീകരിച്ചു.