തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തോടുള്ള യുഡിഎഫിന്റെ സമീപനത്തെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്രത്തിനെതിരായ പ്രമേയ ചർച്ചയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയത് ബിജെപിയോടുള്ള വിധേയത്വത്തിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു.(UDF’s loyalty to BJP is like Modi’s loyalty to Trump’, says Binoy Viswam)
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള അതേ വിധേയത്വമാണ് ബിജെപിയോട് യുഡിഎഫ് കാണിക്കുന്നത്. ബിജെപിയെക്കുറിച്ച് ആരെങ്കിലും പറയുന്നത് യുഡിഎഫിന് ഇഷ്ടമല്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യെ ബിനോയ് വിശ്വം പരിഹസിച്ചു. ബിജെപിയോടുള്ള കീഴടങ്ങലാണോ ‘പുതുയുഗം’ എന്ന് അദ്ദേഹം ചോദിച്ചു. ഇത് പുതുയുഗമല്ല, മറിച്ച് ബിജെപിയോടുള്ള ‘അടിമത്തം’ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര അവഗണനയ്ക്കെതിരായ പ്രമേയം സഭയിൽ വന്നപ്പോൾ ഇറങ്ങിപ്പോയത് ശരിയായില്ല. വോക്കൗട്ട് പ്രമേയത്തിന് ശേഷമാകാമായിരുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ബിനോയ് വിശ്വം മറുപടി നൽകി. വികസനത്തെക്കുറിച്ച് ബിജെപിക്കും കോൺഗ്രസിനും ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് പ്രാദേശിക നേതാവിനെതിരെയുള്ള ആരോപണങ്ങൾ കുത്തിപ്പൊക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ആരോപണങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

