ടോക്യോ: ലോകമെമ്പാടും ഭീതി വിതയ്ക്കുന്ന നിപ വൈറസിനെ പ്രതിരോധിക്കാൻ പുതിയ വാക്സിൻ പരീക്ഷണത്തിനൊരുങ്ങി ജപ്പാൻ (Nipah Virus Vaccine). ടോക്യോ സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ച വാക്സിൻ ഏപ്രിൽ മാസത്തോടെ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങും. ബെൽജിയത്തിലാണ് ക്ലിനിക്കൽ ട്രയലുകൾ നടക്കുകയെന്ന് ‘നിക്കെയ് ഏഷ്യ’ റിപ്പോർട്ട് ചെയ്തു.
മീസിൽസ് (അഞ്ചാംപനി) വൈറസിലേക്ക് നിപ വൈറസിന്റെ ജനിതക ഘടകങ്ങൾ സന്നിവേശിപ്പിച്ചാണ് ഈ വാക്സിൻ നിർമ്മിക്കുന്നത്.
വാക്സിൻ ശരീരത്തിലെത്തുമ്പോൾ നിപ വൈറസിന് സമാനമായ ആന്റിജെൻ പ്രോട്ടീൻ ഉത്പാദിപ്പിക്കപ്പെടും. ഇത് യഥാർത്ഥ വൈറസ് ബാധിച്ചാൽ അതിനെ തിരിച്ചറിയാനും പോരാടാനും ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ സജ്ജമാക്കുന്നു.
ഒന്നാം ഘട്ടത്തിൽ 60 പേരെയും രണ്ടാം ഘട്ടത്തിൽ 18-55 വയസ്സിനിടയിലുള്ള 300 പേരെയുമാണ് പരീക്ഷണത്തിന് വിധേയരാക്കുന്നത്. എലികളിൽ നടത്തിയ ആദ്യഘട്ട പരീക്ഷണം വിജയകരമായിരുന്നു.
ജനുവരിയിൽ പശ്ചിമ ബംഗാളിൽ രണ്ട് പേർക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ വാർത്തയ്ക്ക് വലിയ പ്രാധാന്യമുണ്ട്. കേരളത്തിൽ 2018-ൽ കോഴിക്കോട് പേരാമ്പ്രയിലാണ് നിപ ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇതുവരെ സംസ്ഥാനത്ത് 21 പേർ ഈ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന നിപ വൈറസ് ബാധിച്ചാൽ മരണസാധ്യത വളരെ കൂടുതലാണ്.
നിലവിൽ ആർടിപിസിആർ (RT-PCR), എലീസ (ELISA) പരിശോധനകളിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. പുതിയ വാക്സിൻ വിജയിക്കുന്നതോടെ നിപ ബാധ തടയാൻ ശാശ്വത പരിഹാരമാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

